തിരുവനന്തപുരം: നെയ്യാറ്റിന്‍കര സനല്‍കുമാര്‍ കൊലക്കേസ് പ്രതി ഡിവൈഎസ്പി ബി.ഹരികുമാറിനെ കല്ലമ്പലത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതിലെ ദുരൂഹതകള്‍ തുടരുന്നതിനിടെ ആത്മഹത്യ ചെയ്യുന്നതായി എഴുതിയ കത്ത് പൊലീസ് കണ്ടെടുത്തു. '...സോറി, ഞാന്‍ പോകുന്നു. എന്റെ മകനെക്കൂടി ചേട്ടന്‍ നോക്കിക്കോണം..' എന്നാണ് ഭാര്യയ്ക്കും ബന്ധുക്കള്‍ക്കുമായി എഴുതിയ കത്തില്‍ പറയുന്നത്. നീല ടീ ഷര്‍ട്ടിനൊപ്പം ധരിച്ച കറുത്ത പാന്റ്‌സിന്റെ പോക്കറ്റിലായിരുന്നു കുറിപ്പ്.
ആത്മഹത്യക്ക് മുന്‍പ് പ്രതി വീട്ടില്‍ കയറിയിട്ടില്ല എന്നാണ് പൊലീസ് മനസ്സിലാക്കുന്നത്. തേങ്ങ കൂട്ടിയിടുന്ന മുറിയിലായിരുന്നു ആത്മഹത്യ. കൊലക്കുറ്റം ഉറപ്പിച്ചതിനാല്‍ ജാമ്യം ലഭിക്കില്ലെന്ന മനോവിഷമമാവാം ജീവനൊടുക്കാന്‍ കാരണമെന്നാണ് ബന്ധുക്കളുടെ വിലയിരുത്തല്‍. ഹരികുമാറിനെ തേടി െ്രെകംബ്രാഞ്ച് സംഘം ഇതര സംസ്ഥാനങ്ങളില്‍ തിരയുന്നതിനിടെയാണ് സ്വന്തം വീട്ടിലെത്തി ജീവനൊടുക്കിയത്. പൊലീസിനെയും പരാതിക്കാരെയും ഞെട്ടിച്ച് രാവിലെ ഒമ്പതരയോടെയാണ് ഡിവൈ.എസ്.പി ബി. ഹരികുമാറിന്റെ മരണവാര്‍ത്തയെത്തിയത്. കല്ലമ്പലത്തിന് സമീപം വേലൂരിലുള്ള വീടിന്റെ പിന്‍വശത്തെ ചായ്പ്പിനുള്ളില്‍ മുണ്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. നായകള്‍ക്ക് ആഹാരം നല്‍കാനെത്തിയ ബന്ധുവായ സ്ത്രീയാണ് ആദ്യം കണ്ടതും പൊലീസിനെ അറിയിച്ചതും.
മരണത്തില്‍ ദുരൂഹതയെന്ന ആരോപണം ഉയര്‍ന്നതോടെ സബ് കലക്ടറുടെ നേതൃത്വത്തിലെ സംഘം പൊലീസിന്റെയും മാധ്യമപ്രവര്‍ത്തകരുടെയും സാന്നിധ്യത്തിലാണ് മൃതദേഹം അഴിച്ചതും പ്രാഥമിക പരിശോധനകള്‍ നടത്തിയതും. സമീപകാലചരിത്രത്തിലാദ്യമായാണ് ആരോപണം നേരിടുന്ന ഉന്നത ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തതത്. അതിന് വഴിവച്ചതും പൊലീസിന്റെ വീഴ്ചയെന്ന ആരോപണം ശക്തമാണ്.
ഇന്നലെ വൈകിട്ടോടെ ഡിവൈ.എസ്.പിയും കൂട്ടുപ്രതി ബിനുവും നെയ്യാറ്റിന്‍കരയില്‍ തിരിച്ചെത്തിയെന്നതിന്റെ തെളിവായി അവര്‍ സഞ്ചരിച്ച കാര്‍ കണ്ടെടുത്തു. എന്നാല്‍ ബിനു എവിടെയെന്ന് കണ്ടെത്താനായില്ല. ഊര്‍ജിതമായി അന്വേഷിക്കുന്നൂവെന്ന് പറയുമ്പോളുംഡിവൈ.എസ്.പി സ്വന്തം വീട്ടില്‍ തിരിച്ചെത്തിയിട്ടും അത് മനസിലാക്കാനാകാത്തത് അന്വേഷണസംഘത്തിന്റെ വലിയ വീഴ്ചയാണ്. അല്ലങ്കില്‍ അറസ്റ്റ് ചെയ്യാതെ, കീഴടങ്ങാന്‍ അവസരം ഒരുക്കാന്‍ മനപ്പൂര്‍വം കണ്ണടച്ചെന്നും ആരോപണമുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ