തിരുവനന്തപുരം: ബന്ധു നിയമന വിവാദവുമായി ബന്ധപ്പെട്ട ആരോപണ വിഷയത്തിൽ തന്‍റെ രാജി ആവശ്യപ്പെട്ട മുസ്‌ലീം ലീഗിന് മറുപടിയുമായി മന്ത്രി കെടി ജലീൽ. തന്നെ മന്ത്രിയാക്കിയത് പാണക്കാട് തറവാട്ടിൽ നിന്നല്ലെന്നും എകെജി സെന്ററിൽ നിന്നാണെന്നും ജലീൽ പറഞ്ഞു.
തന്നെ സംരക്ഷിക്കുന്നത് സിപിഎമ്മാണെന്ന് കരിങ്കൊടികാട്ടിയവർ ഓർക്കണം. കുഞ്ഞാലിക്കുട്ടിയുടെ കളരിയിൽ നിന്ന് ആയിരം വർഷം അഭ്യാസം പഠിച്ചാലും സിപിഎം സംരക്ഷണയിലുള്ള ഒരാളെ തൊടാൻ യൂത്ത് ലീഗുകാർക്ക് കഴിയില്ല. കുറച്ചു കറുത്ത കൊടി കാട്ടിയാൽ പതറിപ്പോകും എന്നു കരുതരുത്. കറുത്ത കൊടി കാട്ടിയാൽ ഭയക്കില്ലെന്നും അങ്ങനെ പേടിപ്പിക്കാമെന്നും കരുതരുത്. ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായേക്കാവുന്ന പരാജയത്തിന്‍റെ ഭീതിയാണ് ലീഗിന്‍റെ ആരോപണത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്‌ലാമിക വിശ്വാസമനുസരിച്ചുള്ള ഏഴു വൻ പാപങ്ങൾ ചെയ്തതു താനല്ല. തന്നെക്കൊണ്ട് അതൊന്നും പറയിപ്പിക്കരുതെന്നും ജലീൽ പറഞ്ഞു.
മലപ്പുറത്ത് സിപിഎം പൊതുയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ വേദി വിട്ട ശേഷം പ്രസംഗിക്കുകയായിരുന്നു മന്ത്രി. ശബരിമല വിഷയത്തിൽ ലീഗ് നിലപാടിനെതിരെ ആഞ്ഞടിച്ച മുഖ്യമന്ത്രിയും അതിനു മുൻപ് പ്രസംഗിച്ച ടികെ ഹംസയും ബന്ധു നിയമന വിവാദത്തെക്കുറിച്ചു പരാമർശിച്ചില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ