ആലപ്പുഴ : പത്താം ക്ലാസ് വിദ്യാര്‍ഥിയെയും പിതൃസഹോദര ഭാര്യയെയും കാണാനില്ലെന്ന് പരാതി. ചേർത്തല മായിത്തറ സ്വദേശിയായ വിദ്യാര്‍ഥിയേയും പിതാവിന്റെ ജ്യേഷ്‌ഠന്റെ ഭാര്യയായ ഇരുപത്തിയെട്ടുകാരിയേയുമാണ് കാണാതായത്. ഇരുവരും മധുരയിലെത്തിയെന്ന സൂചനയെ തുടര്‍ന്ന് പൊലീസ് സംഘം അങ്ങോട്ടേക്ക് തിരിച്ചു.
ഇരുവരും തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവിടെ നിന്ന് ഇവര്‍ മധുരയിലേക്ക് ട്രെയിനില്‍ പോയയെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് പൊലീസ് തമിഴ് നാട്ടിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്.
ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക് വീട്ടില്‍ നിന്ന് പോയ വിദ്യാര്‍ഥി കടവന്ത്രയിലെ പിതൃസഹോദരന്റെ വീട്ടിൽ എത്തിയ ശേഷം ഇരുവരും ഒന്നിച്ച് യാത്ര പുറപ്പെട്ടതാകാമെന്നാണ് പോലീസിന്റെ നിഗമനം. ഉച്ചയ്‌ക്ക് 3.30 ന് പുന്നപ്രയിലെ ടവര്‍ പരിധിയില്‍ വെച്ച് ഇവരുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയി. വിദ്യാര്‍ഥിയുടെ തിരോധാനത്തിൽ മാരാരിക്കുളം പൊലീസും, യുവതിയെ കാണാതായ പരാതിയിൽ കടവന്ത്ര പൊലീസും കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്.
ഒരാഴ്‌ച മുന്‍പ് തണ്ണീര്‍മുക്കം സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ഥിയും ചേര്‍ത്തല സ്വദേശിനിയായ സ്‌കൂള്‍ അധ്യാപികയും നാട് വിട്ടിരുന്നു. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം ഇവരെ ചെന്നെയില്‍ നിന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ