തിരുവനന്തപുരം: മതങ്ങളിൽ വേർതിരിവുണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംഎൽഎ. ആചാരവും അനാചരവും രണ്ടാണ്. അനാചാരത്തിനെതിരായ സമരത്തെ സുപ്രീംകോടതി വിധിയുമായി ബന്ധപ്പടുത്തേണ്ട. ശാബാനു വിവാദത്തിൽ ഭൂരിപക്ഷ വർഗീയത ഇളക്കിവിട്ട് വോട്ട് നേടിയ പാർട്ടിയാണ് സിപിഎമ്മെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
ചെയ്ത തെറ്റ് മൂടിവെക്കാനാണ് സിപിഎം ശ്രമിക്കുന്നത്. കോൺഗ്രസ്-ബി.ജെ.പി ബന്ധം ആരോപിക്കുന്നത് ഇതിന് വേണ്ടിയാണ്. ചെന്നിത്തല പറഞ്ഞത് പാർട്ടി നയമാണ്. 1996ൽ സമർപ്പിച്ച സത്യവാങ്മൂലമാണ് ശബരിമല വിഷയത്തിൽ യു.ഡി.എഫ് നയം. സുപ്രീംകോടതി വിധി ഇടത് സർക്കാർ ആഗ്രഹിച്ചതാണ്. നവോഥാനവും കോടതി വിധിയും തമ്മിൽ ബന്ധമില്ല. നവോഥാന കാലത്തെ കുറിച്ച് കോൺഗ്രസിനെ ഉപദേശിക്കാൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് അർഹതയില്ല. സ്ത്രീകൾ കയറില്ലെന്ന് പറയുമ്പോൾ അവരെ ക്ഷേത്രത്തിൽ കയറ്റാൻ പിണറായിക്ക് എന്താണ് ധൃതിയെന്നും മുരളീധരൻ ചോദിച്ചു. തെറ്റ് തിരുത്തിയില്ലെങ്കിൽ സർക്കാർ വലിയ വില നൽകേണ്ടി വരും.
ശബരിമല വിഷയത്തിൽ കേന്ദ്രത്തിന് ഓർഡിനൻസ് കൊണ്ടു വരാം. ബി.ജെ.പിയുടേത് കള്ളകളിയാണ്. വിശ്വാസികൾ ആർ.എസ്.എസ് അല്ല. ഏക സിവിൽ കോഡ് കൊണ്ടു വരാനാണ് ആർ.എസ്.എസിന്‍റെ ശ്രമം. ഭക്തരുടെ സമരത്തിനൊപ്പമാണ് കോൺഗ്രസ് നിലകൊള്ളുന്നത്. വിഷയത്തിൽ ബി.ജെ.പിയും സി.പി.എമ്മും കൂട്ടുപ്രതികളാണെന്നും മുരളീധരൻ ആരോപിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ