തിരുവനന്തപുരം : സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മുൻ കേന്ദ്രമന്ത്രി കെ സി വേണുഗോപാലിനുമെതിരെ എഫ‌്ഐആർ സമർപ്പിച്ചു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ‌് ക്ലാസ‌് മജിസ‌്ട്രേട്ട‌് കോടതി മൂന്നിലാണ‌് ക്രൈംബ്രാഞ്ച‌് രണ്ട‌് എഫ‌്ഐആർ സമർപ്പിച്ചത‌്. സരിതയുടെ പരാതിയിൽ ശനിയാഴ‌്ചയാണ‌് ഉമ്മൻചാണ്ടിക്കും കെ സി വേണുഗോപാലിനുമെതിരെ കേസെടുത്തത‌്.
ഉമ്മൻചാണ്ടിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന‌് ഐപിസി 377, പണം കൈപറ്റിയതിന‌് ഐപിസി 420, കെ സി വേണുഗോപാലിനെതിരെ ബലാത്സംഗത്തിന‌് ഐപിസി 376, സ‌്ത്രീത്വത്തെ അപമാനിച്ചതിന‌് ഐപിസി 354, ഫോണിൽ വിളിച്ച‌് ശല്യംചെയ‌്തതിന‌് കേരള പൊലീസ‌് ആക്ട‌് 120 ഒ എന്നീ വകുപ്പുകൾ പ്രകാരമാണ‌് കേസ‌് എടുത്തത‌്.
ബലാത്സംഗ കേസിൽ ഇരയുടെ രഹസ്യമൊഴി നിർബന്ധമാണ‌്. അതിനാൽ ക്രിമിനൽ നടപടി ചട്ടം 164 പ്രകാരം സരിതയുടെ രഹസ്യമൊഴി എടുക്കാനുള്ള അപേക്ഷ അന്വേഷണസംഘം അടുത്ത ദിവസം കോടതിയിൽ നൽകും. അതിനിടെ എസ‌്പി യു അബ‌്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘത്തെ വിപുലീകരിച്ചു. രണ്ട‌് ഡിവൈഎസ‌്പിമാരെയും രണ്ട‌് സിഐമാരെയുമാണ് സംഘത്തിൽ ഉൾപ്പെടുത്തിയത്. ഇവരുടെ യോഗം നാളെ ക്രൈംബ്രാഞ്ച‌് ആസ്ഥാനത്ത‌് ചേരും.
ക്രൈംബ്രാഞ്ച‌് ഡിവൈഎസ‌്പി ഷാനവാസിന‌് പുറമെ വിജിലൻസ‌് ഡിവൈഎസ‌്പി ഇ എസ‌് ബിജുമോൻ, ഇൻസ‌്പെക്ടർമാരായ സന്തോഷ‌്കുമാർ, ശ്രീകാന്ത‌് എന്നിവരടങ്ങിയതാണ‌് അന്വേഷണ സംഘം. നാല‌് മുൻ മന്ത്രിമാർക്ക‌് എതിരെ കൂടി സരിത പരാതി നൽകിയിട്ടുണ്ട‌്. ഈ പരാതികൾ എഡിജിപി അനിൽകാന്തിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കുകയാണ‌്. താമസിയാതെ ഇവയും ക്രൈംബ്രാഞ്ചിന‌് കൈമാറിയേക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ