കോട്ടയം: കന്യാസ്ത്രീയെ അധിക്ഷേപിച്ചു സംസാരിച്ച പി.സി ജോര്‍ജ് എംഎല്‍എ നിയമക്കുരുക്കിൽ. ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെയാണ് പി.സി ജോർജ് കഴിഞ്ഞ ദിവസം അധിക്ഷേപിച്ചത്. ജോർജിന്റെ പരാമര്‍ശത്തിനെതിരെ കേസെടുക്കാനുള്ള ശ്രമങ്ങൾ പൊലീസ് തുടങ്ങി. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വമേധയാ കേസെടുക്കാനാകുമോയെന്ന് അറിയാനാണ് പരിശോധന.
പി.സി ജോർജിന്റെ പരാതി വന്നതിന് പിന്നാലെ ഞായറാഴ്ച മാധ്യമങ്ങളെ കാണാനുള്ള തീരുമാനത്തിൽ നിന്ന് കന്യാസ്ത്രീ പിന്മാറിയിരുന്നു. പരാമർശത്തിൽ കടുത്ത മാനസിക സമ്മര്‍ദം അനുഭവിക്കുന്നതായും പരാതി നൽകുമെന്നും കന്യാസ്ത്രീയുമായി അടുപ്പമുള്ളവർ അറിയിച്ചു.
പി.സി.ജോർജിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമയും അഭിപ്രായപ്പെട്ടിരുന്നു. സ്ത്രീകളെ സഹായിക്കുന്നതിന് പകരം നിയമസഭാ സാമാജികർ ഇത്തരം മോശം ഭാഷ പ്രയോഗിക്കുന്നതിൽ ലജ്ജ തോന്നുന്നു. സംഭവം വനിതാ കമ്മീഷൻ ഗൗരവത്തിലെടുത്തിട്ടുണ്ട്. ജോർജിനെതിരെ കർശന നടപടിയെടുക്കാൻ ഡിജിപിക്കു നിർദേശം നൽകിയതായും രേഖ ശർമ പറഞ്ഞു.
ജലന്തര്‍ ബിഷപ് തെറ്റുകാരനാണെന്നു കരുതുന്നില്ലെന്നും 12 തവണ പീഡനത്തിനിരായിട്ട് 13–ാം തവണ കന്യാസ്ത്രീ പരാതി നല്‍കിയെന്നതില്‍ ദുരൂഹതയുണ്ടെന്നും ആയിരുന്നു പി.സി.ജോര്‍ജ് കഴിഞ്ഞദിവസം പറഞ്ഞത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ