കേരളം

ആലുവ ശിവരാത്രി മണപ്പുറത്തിന് സമീപം പെരിയാറില്‍ പുതിയ മണല്‍ത്തിട്ട; കരഭൂമിക്ക് 10 മീറ്ററോളം വീതിയും 40 മീറ്ററോളം നീളവും,തിട്ടയില്‍ സ്വര്‍ണ നിറമുള്ള തിളക്കമേറിയ മണല്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പ്രളയത്തിനു ശേഷം പെരിയാറില്‍ ജലനിരപ്പ് താഴ്ന്നതിന്് പിന്നാലെ ശിവരാത്രി മണപ്പുറത്തിനു സമീപം പുതിയൊരു മണല്‍ത്തിട്ട രൂപംകൊണ്ടു. 
പ്രളയത്തില്‍ നദിയിലെത്തിയ മണലും കരിങ്കല്‍ ചീളുകളുമാണ് തിട്ടയില്‍ നിറഞ്ഞിരിക്കുന്നത്. കടത്തുകടവിനും മണപ്പുറത്തിനും ഇടയില്‍ പുതിയ നടപ്പാലത്തിന്റെ പടിഞ്ഞാറു ഭാഗത്താണ് തിട്ട രൂപപ്പെട്ടിരിക്കുന്നത്. ചെറുദ്വീപ് പോലെ തോന്നുന്ന പുതിയ കരഭൂമിക്ക് 10 മീറ്ററോളം വീതിയും 40 മീറ്ററോളം നീളവുമുണ്ട്. മണല്‍ത്തിട്ട കാണാന്‍ നൂറു കണക്കിന് പേരാണ് മണപ്പുറത്തെ കാല്‍നടപ്പാലത്തില്‍ എത്തുന്നത്.

പെരിയാറില്‍ ഇറങ്ങി മുട്ടറ്റം വെള്ളത്തില്‍ മണല്‍ത്തിട്ടയിലേക്ക് നടന്നു പോകാന്‍ കഴിയും. എന്നാല്‍ പെരിയാറിലെ ചില ഭാഗങ്ങളിലുള്ള കുഴിയും ചെളിയും കുപ്പിച്ചില്ലുമെല്ലാം ഇത്തരം സാഹസിക യാത്രയ്ക്ക് അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഉരുള്‍പൊട്ടി വന്ന ചെറിയ പാറക്കഷ്ണങ്ങളും സ്വര്‍ണ നിറമുള്ള തിളക്കമേറിയ മണലുമാണ് തിട്ടയില്‍ അടിഞ്ഞുകൂടിയിരിക്കുന്നത്. ഉച്ചയ്ക്കുശേഷം വേലിയേറ്റത്തില്‍ വെള്ളം ഉയര്‍ന്നതോടെ മണല്‍ത്തിട്ട അപ്രത്യക്ഷമായി.

പ്രളയത്തിനു ശേഷം പെരിയാറിലെത്തിയ മണല്‍ ശേഖരം മണല്‍ മാഫിയകള്‍ നോട്ടമിട്ടുകഴിഞ്ഞു. ഏതാനും ദിവസം മുന്‍പ് പരുന്തുറാഞ്ചി മണപ്പുറത്തു നിന്ന് മണല്‍ വാരി വഞ്ചിയില്‍ കടത്താനുള്ള ശ്രമം നടന്നിരുന്നു. ഇവരെ പിടികൂടാന്‍ കരയില്‍ നാട്ടുകാര്‍ കാത്തുനില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ വഞ്ചി ഉപേക്ഷിച്ച് മണല്‍വാരല്‍ തൊഴിലാളികള്‍ നീന്തി രക്ഷപ്പെടുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്