തിരുവനന്തപുരം: മന്ത്രിമാരെയും അവരുടെ മക്കളെയും ഉന്നത ഐഎഎസ്, ഐപിഎസ് ഓഫീസർമാരെയും വലയിലാക്കാൻ ഒരു വലിയ ലോബി തന്നെ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്നുവെന്ന് പി സി ജോർജ്ജിൻെറ മകനും രാഷ്ട്രീയ നേതാവുമായ ഷോൺ ജോർജ്ജ്. ഇപ്പോൾ പ്രതിപക്ഷത്തുള്ള നേതാക്കളെയും അടുത്ത മന്ത്രിസഭയിൽ എത്താൻ സാധ്യതയുള്ളവർ ആരൊക്കെയാവുമെന്നും ഈ ലോബികൾക്ക് നന്നായി അറിയാമെന്നും അദ്ദേഹം പറയുന്നു. തൻെറ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് ഷോൺ ജോർജ്ജ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
പരിമിതമായ സാമ്പത്തിക ചുറ്റുപാടുകളിൽ നിന്നും വരുന്ന യുവ ഐപിഎസ്, ഐഎഎസ് ഓഫീസർമാർ ഈ കുരുക്കുകളിൽ ചെന്നു ചാടാനുള്ള സാഹചര്യം കൂടുതലാണെന്നും ഷോൺ ജോർജ്ജ് പറഞ്ഞു. നാട്ടിൻപുറങ്ങളിൽ നിന്ന് മന്ത്രിമന്ദിരങ്ങളിലെത്തുന്ന മന്ത്രിമാരുടെ ഭാര്യമാരുടെയും മക്കളുടേയും മുമ്പിൽ അവരുടെ സുഹൃത്തുക്കളായി ചമഞ്ഞ് അവർ മുഖേന മന്ത്രിമാരെ നിയന്ത്രിക്കുകയാണ് ഈ ലോബി ചെയ്യുന്നത്. മന്ത്രിമാരുടെ മക്കൾക്ക് വാഹനങ്ങളും മറ്റ് സൗകര്യങ്ങളും എത്തിച്ചുകൊടുത്തും മറ്റുമാണ് ഈ ലോബി സ്വാധീനിക്കുന്നത്.
യുവ ഐഎഎസ് ,ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കും സംഭവിക്കുന്നതും മറ്റൊന്നുമല്ല. ഇവരെ തിരുവനന്തപുരത്തെ പ്രമുഖ ക്ലബുകളില്‍ അംഗങ്ങളാക്കുക. ഇവരെ അതിഥിയാക്കുക. ഇവര്‍ ഇതുവരെ കാണാത്ത മുന്തിയ ഇനം മദ്യം ഉള്‍പ്പെടെ പലതും കാണിച്ചുകൊടുക്കുക. ഇതിലെല്ലാം പെട്ടുപോകുന്ന സാഹചര്യം. ഇത്തരം വിഷയങ്ങളെ കുറിച്ച് കേരള സമൂഹം ചര്‍ച്ച ചെയ്യണം. പൊതുപ്രവര്‍ത്തകരും ഉന്നത ഉദ്യോഗസ്ഥരും ഇത്തരം കുരുക്കുകളെ കുറിച്ച് ബോധം ഉളളവരും ആയിരിക്കണം.ശ്രീറാം വെങ്കിട്ടരാമനും ഈ ലോബിയുടെ ഇരയാണെന്നാണ് വിശ്വസിക്കുന്നതെന്നും ഷോൺ ജോർജ്ജ് പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ