കേരളം

മര്‍ദനത്തിന്റെ വ്യാപ്തി അന്വേഷണമാണോ സമരത്തിന്റെ ന്യായ അന്യായത്തിന്റെ അളവ് കോല്‍?; എസ്‌ഐയെ സസ്‌പെന്റ് ചെയ്തത് സ്വാഗതാര്‍ഹമെന്ന് എല്‍ദോ എബ്രഹാം

സമകാലിക മലയാളം ഡെസ്ക്

സിപിഐ എറണാകുളം ഐജി ഓഫീസ് മാര്‍ച്ചിന് നേരെ ലാത്തിചാര്‍ജ് നടത്തിയ സെന്‍ട്രല്‍ എസ്‌ഐ വിപിന്‍ദാസിനെ സസ്‌പെന്റ് ചെയ്ത നടപടി സ്വാഗതാര്‍ഹമെന്ന് ലാത്തിചാര്‍ജില്‍ പരിക്കേറ്റ എല്‍ദോ എബ്രഹാം എംഎല്‍എ.  ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ പൊലീസ് നയത്തിന് വിഭിന്നമായി പ്രവര്‍ത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരായി കര്‍ശന നടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തില്ല. പാര്‍ട്ടിയുടെ നിരവധി സഖാക്കള്‍ക്ക് പരിക്കേറ്റ സമരത്തില്‍ അന്യായമായ യാതൊന്നും പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല.

എംഎല്‍എയ്ക്ക് ഏറ്റ മര്‍ദ്ദനത്തിന്റെ അളവ് അന്വേഷിക്കുന്നതായിരുന്നു പലരുടേയും മുഖ്യ ചുമതല. ഞങ്ങള്‍ കമ്മ്യൂണിസ്റ്റ്കാര്‍ക്ക് സമരത്തില്‍ മര്‍ദ്ദനമേല്‍ക്കുക എന്നതില്‍ ഭൂതകാലമെന്നോ വര്‍ത്തമാനകാലമെന്നോ വേര്‍തിരിവില്ല, ഇക്കാര്യത്തില്‍ പുതുമയുമില്ല. മര്‍ദ്ദനത്തിന്റെ വ്യാപ്തി അന്വേഷണമാണോ സമരത്തിന്റെ ന്യായ അന്യായത്തിന്റെ അളവ് കോല്‍?- അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. 

എല്‍ദോ എബ്രഹാം എംഎല്‍എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: 

സസ്‌പെന്‍ഷന്‍ നടപടി സ്വാഗതാര്‍ഹം....

കൊച്ചിയില്‍ സിപിഐ സമരത്തിന് നേരെ നടന്ന ലാത്തിച്ചാര്‍ജ്ജിനെ തുടര്‍ന്ന് കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എറണാകുളം സെന്‍ട്രല്‍ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്ത നടപടി സ്വാഗതാര്‍ഹം. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ പോലീസ് നയത്തിന് വിഭിന്നമായി പ്രവര്‍ത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരായി കര്‍ശന നടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തില്ല. പാര്‍ട്ടിയുടെ നിരവധി സഖാക്കള്‍ക്ക് പരിക്കേറ്റ സമരത്തില്‍ അന്യായമായ യാതൊന്നും പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല.

എം.എല്‍.എ.യ്ക്ക് ഏറ്റ മര്‍ദ്ദനത്തിന്റെ അളവ് അന്വേഷിക്കുന്നതായിരുന്നു പലരുടേയും മുഖ്യ ചുമതല. ഞങ്ങള്‍ കമ്മ്യൂണിസ്റ്റ്കാര്‍ക്ക് സമരത്തില്‍ മര്‍ദ്ദനമേല്‍ക്കുക എന്നതില്‍ ഭൂതകാലമെന്നോ വര്‍ത്തമാനകാലമെന്നോ വേര്‍തിരിവില്ല, ഇക്കാര്യത്തില്‍ പുതുമയുമില്ല. മര്‍ദ്ദനത്തിന്റെ വ്യാപ്തി അന്വേഷണമാണോ സമരത്തിന്റെ ന്യായ അന്യായത്തിന്റെ അളവ് കോല്‍? ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഒരു പാട് വേദനയുണ്ടായ ദിനങ്ങള്‍.കൈക്കും, ദേഹത്തും പറ്റിയ പരിക്കിനെ കുറിച്ചുള്ള ചര്‍ച്ചകള്‍. 

ജനയുഗം ഫോട്ടോഗ്രാഫര്‍ കൃഷ്ണപ്രകാശ് സമരത്തിനിടെ പകര്‍ത്തിയ ചിത്രം നിര്‍ണ്ണായക തെളിവായിരുന്നു. ആ ചിത്രത്തെയും സംശയിച്ചവര്‍ !!!കൈക്കുണ്ടായ പരിക്കിനെ വേണ്ട പരിശോധനക്ക് വിധേയമാക്കുക പോലും ചെയ്യാതെ നിസാരവല്‍ക്കരിച്ച ശേഷം മെഡിക്കല്‍ റിപ്പോര്‍ട്ട് എന്ന പേരില്‍ പുറം ലോകത്തേക്ക് നല്‍കുക എന്നത് ഖേദകരമായ നടപടിയായിപ്പോയി. തെറ്റായ വാര്‍ത്ത പൊതു സമൂഹത്തിന് മുന്‍പില്‍ നല്ലവണ്ണം പ്രചരിപ്പിക്കുന്നതില്‍ ഒരു കൂട്ടര്‍ വിജയിച്ചു.മൂവാറ്റുപുഴ നിര്‍മ്മല മെഡിക്കല്‍ സെന്ററിലെ ഓര്‍ത്തോ പീഡിക് സര്‍ജന്‍ ഡോ: ബിനു ചന്ദ്രന്റെ നിര്‍ദേശാനുസരണം കൈക്കുണ്ടായ പൊട്ടല്‍ സി.റ്റി.സ്‌കാന്‍ റിപ്പോര്‍ട്ടിലൂടെ തെളിയിച്ച് അന്വേഷണ ചുമതലയുള്ള കളക്ടറെ ഏല്പിക്കേണ്ട സാഹചര്യം ഒരു പക്ഷെ ആദ്യ സംഭവമാകാം. 

സമരത്തെ തുടര്‍ന്ന് വേഗതയില്‍ ആദ്യം ഞങ്ങള്‍ എത്തിയത് എറണാകുളം ജനറല്‍ ആശുപത്രിയില്‍. അസ്ഥിരോഗ വിഭാഗം ഡോക്ടര്‍ മനോജ് പറഞ്ഞ കൈക്ക് പൊട്ടല്‍ എന്ന നിഗമനം ശരിയെന്ന് പിന്നീട് ശരിയായി.അങ്ങനെ സമ്മര്‍ദ്ദങ്ങളുടെ, വേദനയുടെതായി മാറി കുറേ ദിവസങ്ങള്‍. എന്തായാലും കാത്തിരിപ്പിന് ശേഷം സസ്‌പെന്‍ഷന്‍ നടപടി പ്രവര്‍ത്തകര്‍ക്ക് എല്ലാം ആശ്വാസകരം. സമരത്തിലെ ആവശ്യം ഇപ്പോഴും നിലനില്‍ക്കുകയാണ്.സമരത്തിന് ശേഷം വിളിച്ചന്വേഷിക്കുകയും, നേരില്‍ വരികയും സ്‌നേഹം കൊണ്ട് വീര്‍പ്പ് മുട്ടിക്കുകയും ആത്മവിശ്വാസം പകര്‍ന്ന് നല്‍കുകയും ചെയ്ത ആയിരക്കണക്കായ എന്റെ സഖാക്കള്‍ക്കും,സുഹൃത്തുക്കള്‍ക്കും, മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കും ഒരായിരം നന്ദി...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്