പെരിന്തൽമണ്ണ: ശബരിമല ദർശനം നടത്തിയ കനകദുർഗയ്ക്ക് വധ ഭീഷണിയുമായി ഊമക്കത്ത്. പെരിന്തൽമണ്ണയിൽ കനകദുർഗയെ താമസിപ്പിച്ചിരിക്കുന്ന വൺസ്റ്റോപ്പ് സെന്റർ അഡ്മിനിസ്ട്രേറ്റർക്കാണ് കഴിഞ്ഞ ദിവസം കത്ത് ലഭിച്ചത്.
പാർലമെന്റ് തെരഞ്ഞെടുപ്പ് കഴിയും വരെ കനകദുർഗയ്ക്കും ബിന്ദുവിനും എവിടെയും ഇരിക്കാം, നടക്കാം. എന്നാൽ വിധി ഞങ്ങൾ നടപ്പാക്കുമെന്നാണ് കത്തിലുള്ളത്. ഈ സമയത്ത് അഡ്മിനിസ്ട്രേറ്റർ ഡ്യൂട്ടി സ്ഥലത്ത് നിന്ന് മാറി നിൽക്കണമെന്നും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. കത്ത് പെരിന്തൽമണ്ണയിൽ നിന്ന് തന്നെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പെരിന്തൽമണ്ണ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
അതേസമയം ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ തനിക്ക് വീട്ടിൽ പ്രവേശിച്ച് ഭർത്താവും കുട്ടികളുമായി ജീവിക്കാനുള്ള സാഹചര്യമൊരുക്കണമെന്ന കനകദുർഗയുടെ ആവശ്യത്തിൽ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കമ്മീഷൻ അംഗം മോഹൻ കുമാറാണ് നിർദേശം നൽകിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ