തിരുവനന്തപുരം : തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിനിടെ എസ്ബിഐ ഓഫീസില്‍ ആക്രമണം നടത്തിയ കേസില്‍ അറസ്റ്റിലായ മൂന്നു പേരെ സസ്‌പെന്‍ഡ് ചെയ്തു. സിപിഎം അനുകൂല സർവീസ് സംഘടനയായ എൻജിഒ യൂണിയൻ സംസ്ഥാന കമ്മറ്റി അംഗവും ജിഎസ്ടി വകുപ്പ് ഇൻസ്പെക്ടറുമായ സുരേഷ് ബാബു, ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ജിഎസ്ടി വകുപ്പിലെ ഇൻസ്പെക്ടറുമായ എസ്.സുരേഷ് കുമാർ, ട്രഷറി ഡയറക്ടറേറ്റിലെ ജീവനക്കാരൻ ശ്രീവത്സൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
തിങ്കളാഴ്ച അറസ്റ്റ് ചെയ്ത ഇവരെ സസ്പെൻഡ് ചെയ്യാൻ സർക്കാർ ഇതുവരെ തയാറായിരുന്നില്ല. സർക്കാർ ജീവനക്കാർ ക്രിമിനൽ കേസിൽ അറസ്റ്റിലായാൽ 48 മണിക്കൂറിനകം സസ്പെൻഡ് ചെയ്യണമെന്നാണ് നിയമം. റിമാൻഡിലായ യൂണിയൻ തൈക്കാട് ഏരിയ സെക്രട്ടറി എ.അശോകൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി വി ഹരിലാൽ എന്നിവരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ഇതോടെ കേസുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്യപ്പെട്ടവരുടെ എണ്ണം അഞ്ചായി.
ദേശീയ പണിമുടക്കു ദിവസം സെക്രട്ടേറിയറ്റിനു മുന്നിലെ എസ്ബിഐ ബാങ്ക് ബ്രാഞ്ച് തുറന്നതിനെ ചോദ്യം ചെയ്തെത്തിയ പണിമുടക്ക് അനുകൂലികൾ, മാനേജരുടെ മുറിയിൽ അതിക്രമിച്ച് കയറി കംപ്യൂട്ടർ, മേശയിലെ കണ്ണാടി, ഫോണ്‍, കാബിൻ എന്നിവ അടിച്ചു തകർത്തെന്നാണ് കേസ്. ഒന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണു പരാതി. കേസ് പിൻവലിപ്പിക്കാൻ ഇടതുനേതാക്കൾ ശ്രമം നടത്തിയെങ്കിലും വനിതാ ജീവനക്കാർ അടക്കം അക്രമം നടത്തിയവർക്കെതിരായ പരാതിയിൽ ഉറച്ചുനിൽക്കുകയായിരുന്നു.
അതിനിടെ എസ്ബിഐ ആക്രമണത്തിൽ എൻജിഒ നേതാക്കൾ നൽകിയ ജാമ്യാപേക്ഷ കോടതി തള്ളി. കേസിൽ അറസ്റ്റിലായ എട്ട് പ്രതികൾ നൽകിയ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ