മുംബൈ: വിവാഹം വാഗ്ദാനം നല്‍കി ബീഹാര്‍ സ്വദേശിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഡിഎൻഎ പരിശോധനയെ എതിർത്ത് ബിനോയ് കോടിയേരിയുടെ അഭിഭാഷകൻ. മുൻകൂർ ജാമ്യം പരിഗണിക്കുമ്പോൾ ഡിഎൻഎ പരിശോധന ആവശ്യമില്ലെന്ന് കോടതിയിൽ അഭിഭാഷകൻ വാദിച്ചു.
പ്രോസിക്യൂഷൻ ഹാജരാക്കിയ വിവാഹ രേഖകൾ വ്യാജമാണ്. പരാതിക്കാരി സമർപ്പിച്ച രേഖയിലെ ഒപ്പ് ബിനോയിയുടേതല്ല. ബലാത്സംഗ കുറ്റം ആരോപിക്കാനുള്ള തെളിവില്ലെന്നും അഭിഭാഷകൻ വാദിച്ചു.
ബിനോയിയുടെ പിതാവ് മുൻ മന്ത്രിയാണെന്ന കാര്യം പരിഗണിക്കേണ്ടതില്ല. കോടിയേരി ബാലകൃഷ്ണന് കേസുമായി ബന്ധമില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി.
ഇന്നലെ കേസ് പരിഗണിച്ച മുംബൈ ദിന്‍ഡോഷി സെഷന്‍സ് കോടതി ഇരു ഭാഗത്തിന്റെയും വാദം വിശദമായി കേട്ട ശേഷം വിധി പറയാന്‍ ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. നേരത്തെ കേസില്‍ യുവതി വാദങ്ങള്‍ അഭിഭാഷകന്‍ മുഖേനെ എഴുതി നല്‍കിയിരുന്നു. യുവതിക്കും കുട്ടിക്കും ബിനോയ് വിസ അയച്ചതിന്റെ രേഖകള്‍ ഉള്‍പ്പെടെയുളള തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഇതിന് മറുപടി പറയാന്‍ സാവകാശം അനുവദിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. ഇതുകൂടി കണക്കിലെടുത്തായിരുന്നു കേസ് വിധി പറയാന്‍ ഇന്നത്തേയ്ക്ക് മാറ്റിയത്.
കഴിഞ്ഞ മാസം 27ന് കേസ് പരിഗണിച്ചപ്പോള്‍ ബിനോയിക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. ബിനോയിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം. ഡിഎന്‍എ പരിശോധനയ്ക്കായി സാമ്പിള്‍ ശേഖരിക്കണം. ബിനോയിക്കെതിരെയുള്ളത് ഗുരുതര കുറ്റമായതിനാല്‍ ജാമ്യം നല്‍കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. അതേസമയം ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ കെട്ടിച്ചമച്ച കേസാണിതെന്നാണ് ബിനോയ് വാദിച്ചിരുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ