തിരുവനന്തപുരം; കേരള സെക്രട്ടേറിയറ്റ് എപ്ലോയീസ് അസോസിയേഷന്റെ 'നമ്മള്‍ സഖാക്കള്‍' എന്ന പേരിലുള്ള വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ പ്രവാഹം. ഗ്രൂപ്പിലേക്ക് എത്തിയത് 60 അശ്ലീല വീഡിയോകളാണ്. അസോസിയേഷന്റെ സമ്മേളന ഒരുക്കങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടെ ശനിയാഴ്ച രാത്രിയിലാണ് ഗ്രൂപ്പില്‍ വീഡിയോ പ്രത്യക്ഷപ്പെട്ടത്.
വനിതകള്‍ ഉള്‍പ്പെടെ അസോസിയേഷന്‍ അംഗങ്ങളും ഭാരവാഹികളും ഉൾപ്പെട്ട ഗ്രൂപ്പിലേക്കാണ് മറ്റൊരു അംഗം വീഡിയോകൾ അയച്ചത്. ഉടനെ ഗ്രൂപ്പിലെ വനിതാ അംഗങ്ങള്‍ ഗ്രൂപ്പ് അഡ്മിന്‍ കൂടിയായ അസോസിയേഷൻ നേതാവിനെ വിളിച്ചു വിവരം പറഞ്ഞു. അപ്പോഴാണ് നേതാവ് സംഭവം അറിയുന്നത്.
ഉടൻ തന്നെ വീഡിയോ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തയാളെ നേതാവ് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. ഇതോടെ പ്രതിഷേധം അവസാനിപ്പിക്കാനായി വീഡിയോ ഷെയര്‍ ചെയ്തയാളുടെ ഫോണ്‍ കളഞ്ഞുപോയെന്നും മോഷണം പോയ ഫോണ്‍ ഉപയോഗിച്ച് മറ്റാരോ ചെയ്തതാണെന്നും നേതാവ് ഗ്രൂപ്പില്‍ സന്ദേശം അയച്ചു. ഇതോടെ പ്രതിഷേധം തൽക്കാലത്തേക്ക് കെട്ടടങ്ങി.
എന്നാൽ വീഡിയോ കണ്ട മറ്റൊരംഗം രാവിലെ വീഡിയോ ഷെയർ ചെയ്ത നേതാവിനെ വിളിച്ചു. അയാൾ ഫോണെടുക്കുകയും സംസാരിക്കുകയും ചെയ്തു. തുടർന്ന് വിളിച്ച ആൾ, വീഡിയോ പോസ്റ്റ് ചെയ്ത അംഗത്തെ രാവിലെ വിളിച്ചിരുന്നുവെന്നും, ഫോൺ കളവ് പോയെന്ന സന്ദേശം കളവാണെന്നും ഗ്രൂപ്പിൽ അറിയിച്ചു. ഇതോടെ വനിതാ നേതാക്കള്‍ പ്രതിഷേധം കടുപ്പിച്ചു. തുടർന്ന് ഗത്യന്തരമില്ലാതെ 'നമ്മള്‍ സഖാക്കള്‍' ഗ്രൂപ്പ് ' അഡ്മിൻ പിരിച്ചുവിട്ടു'.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ