തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. വ്യാഴാഴ്ച വരെ കനത്തമഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് . ഇതിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ അതിതീവ്ര മഴ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്നും നാളെ കണ്ണൂർ കാസർകോട് ജില്ലകളിലുമാണ് റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ഈ ജില്ലകളിൽ അതിതീവ്ര മഴ (24 മണിക്കൂറിൽ 204 മില്ലീമീറ്ററിൽ കൂടുതൽ) സാധ്യതയാണ് പ്രവചനം. തുടർ ദിവസങ്ങളിൽ അതിതീവ്ര മഴ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയവക്ക് സാധ്യത വർധിപ്പിക്കും. ജൂലൈ 25 വരെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ്, ഓറഞ്ച് അലർട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
തിങ്കളാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കാസർകോട് ജില്ലകളിലും 23ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, 24ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് 25ന് കോഴിക്കോടും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘ഓറഞ്ച്’ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് 3.7 മീറ്റർ മുതൽ 4.3 മീറ്റർ ഉയരത്തിൽ തിരയടിക്കാൻ സാധ്യതയുണ്ടെന്ന് നാഷനൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവിസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്കൊപ്പം ശക്തമായ കാറ്റും വീശുന്നുണ്ട്. കാറ്റിന്റെ വേഗം മണിക്കൂറിൽ അമ്പത് കിലോമീറ്ററിൽ കൂടാൻ ഇടയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. മഴ കനത്തതോടെ തീരദേശങ്ങളെല്ലാം കടലാക്രമണ ഭീതിയിലാണ്.
കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് നാലുപേർകൂടി മരിച്ചു. ഒരാളെ കാണാതായി. ഇതോടെ മൂന്നു ദിവസത്തിനിടെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം എട്ടായി. മഴ ശക്തമായ സാഹചര്യത്തിൽ വേണ്ട തയ്യാറെടുപ്പുകൾ നടത്താൻ വിവിധ സർക്കാർ വകുപ്പുകൾക്കും ഉദ്യോഗസ്ഥർക്കും താലൂക്ക് തല കൺട്രോൾ റൂമുകൾക്കും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി. 18 കുടുംബങ്ങളിലെ 75 പേരെക്കൂടി ദുരിതാശ്വാസ ക്യാമ്പുകളിൽ പ്രവേശിപ്പിച്ചതായി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇതോടെ ക്യാമ്പുകളുടെ എണ്ണം 17 ആയി. 260 കുടുംബങ്ങളിലെ 1142 പേരാണ് ഇപ്പോൾ ക്യാമ്പുകളിൽ കഴിയുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ