പാലക്കാട്: 24 കിലോഗ്രാം ഹഷീഷ് ഓയിലുമായി ഇടുക്കി പാറത്തോട് സ്വദേശി അനുപ് ജോര്‍ജ് എക്‌സൈസിന്റെ പിടിയിലായി. ചൊവ്വാഴ്ച രാത്രി പന്ത്രണ്ടരയോടെ പൊള്ളാച്ചി റോഡിലെ നോമ്പിക്കോട് എക്‌സൈസിന്റെ വാഹന പരിശോധനയ്ക്കിടെയാണു പിടിയിലായത്. കാറിലുണ്ടായിരുന്ന 3 പേര്‍ രക്ഷപ്പെട്ടു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും പാലക്കാട് റെയ്ഞ്ച് സംഘവും സംയുക്തമായാണു പരിശോധന നടത്തിയത്. സീറ്റിനടിയിലെ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹഷീഷ്. ആന്ധ്രപ്രദേശ് റജിസ്‌ട്രേഷനുള്ള കാര്‍ വിശദമായി പരിശോധിക്കുന്നതിനിടെയാണു 3 പേര്‍ കടന്നു കളഞ്ഞത്. പിടികൂടിയ ഹഷീഷിനു രാജ്യാന്തര വിപണിയില്‍ 24 കോടി രൂപ വില വരും. സംസ്ഥാനത്ത് സമീപകാലത്തെ ഏറ്റവും വലിയ ഹഷീഷ് വേട്ടയാണ് ഇത്.
ആന്ധ്രപ്രദേശിലെ ടൂണിയില്‍ നിന്നു വാങ്ങിയ ഹഷീഷ് മുന്നാറില്‍ എത്തിച്ചു വിദേശത്തേക്കു കടത്താനായിരുന്നു പദ്ധതി. ഇടുക്കിയില്‍ 1.5 ലക്ഷം രൂപ വരെ നല്‍കി ലഹരി വാങ്ങാന്‍ ആളുണ്ടെന്നു പ്രതി പറഞ്ഞു. ടൂണിയില്‍ നിന്നു 35000 രൂപയ്ക്കാണ് ഇവര്‍ വാങ്ങിയത്. പിടിയിലായ അനൂപ് ജോര്‍ജ് നേരത്തെ കഞ്ചാവു കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ലഹരി വസ്തുക്കളില്‍ രണ്ടാം സ്ഥാനത്താണു ഹഷീഷ്. ലഹരി നല്‍കുന്ന രാസവസ്തുവായ ടെട്രാ ഹൈഡ്രോ കന്നാബിനോള്‍ (ടിഎച്ച്‌സി) കഞ്ചാവില്‍ 5% ആണെങ്കില്‍ ഹഷീഷില്‍ 60% ഉണ്ട്. ഒരു തീപ്പെട്ടിക്കൊള്ളിയുടെ വലുപ്പത്തില്‍ മാത്രം ഉപയോഗിച്ചാല്‍ പോലും 24 മണിക്കുര്‍ ബേ!ാധമില്ലാത്ത സ്ഥിതിയിലാക്കും.
ആന്ധ്രയിലെ ടൂണിയില്‍ നിന്ന് ഇടുക്കിയിലെത്തിക്കുന്ന ഹഷിഷിന് കേരളത്തില്‍ 1.5 ലക്ഷം രൂപവരെ വിലയുണ്ട്. എന്നാല്‍ ഇവ വിദേശത്ത് എത്തുമ്പോള്‍ കിലോഗ്രാമിന് 1 കോടി രൂപ വില വരെ ലഭിക്കും. ഇടുക്കി സ്വദേശികളായ നൂറോളം പേര്‍ കടത്തുകാരായി ആന്ധ്രയില്‍ തമ്പടിച്ചിട്ടുണ്ടെന്നു എക്‌സൈസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇവ മാങ്ങാ അച്ചാറിന്റെ രൂപത്തില്‍ കുപ്പികളിലാക്കിയാണു വിദേശത്തേക്കു കടത്തുന്നത്. പല കമ്പനികളുടെ പേരില്‍ അച്ചാറുകള്‍ വിമാനത്താവളങ്ങള്‍ കടക്കുന്നു. പെട്ടികളില്‍ കുറച്ച് അച്ചാര്‍ കുപ്പികളും ബാക്കി ഹഷീഷുമാവും നിറയ്ക്കുക
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ