തിരുവനന്തപുരം: കടൽക്ഷോഭ ഭീഷണി നേരിടുന്ന മത്സ്യത്തൊഴിലാളികളെ മാറ്റിപ്പാർപ്പിക്കാൻ പ്രത്യേക പുനരധിവാസ പദ്ധതി. തീരത്തുനിന്ന് സ്വയം ഒഴിഞ്ഞുപോകാൻ തയ്യാറാകുന്നവർക്ക് പദ്ധതിവഴി വീട് നിർമ്മാണത്തിനായി 10 ലക്ഷം രൂപ നൽകുകയോ ഫ്‌ളാറ്റ് നിർമ്മിച്ചു നൽകുകയോ ചെയ്യും.
ഫിഷറീസ് വകുപ്പാണ് പദ്ധതി തയ്യാറാക്കുന്നത്. ഇതിന് ആവശ്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നു കണ്ടെത്തും.
ഭൂമി വാങ്ങി വീടുനിർമ്മിക്കാൻ തയ്യാറാകുന്നവർക്ക് പദ്ധതിവഴി പത്തുലക്ഷം രൂപ നൽകും. ആറു ലക്ഷം രൂപ സ്ഥലം വാങ്ങാനും നാലു ലക്ഷം രൂപ വീടു നിർമ്മാണത്തിനുമായി ചിലവിടാം. ബാക്കിയുള്ളവരെ ഫിഷറീസ് വകുപ്പ് നിർമ്മിക്കുന്ന ഫ്‌ളാറ്റുകളിൽ പുനരധിവസിപ്പിക്കും.
കടൽത്തീരത്തുനിന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്ന 18,865 കുടുംബങ്ങൾ കടൽക്ഷോഭ ഭീഷണി നേരിടുന്നതായാണ് വിലയിരുത്തൽ. ആരെയും നിർബന്ധിച്ചു കുടിയൊഴിപ്പിക്കേണ്ടതില്ലെന്നും സ്വയം ഒഴിഞ്ഞുപോകാൻ തയ്യാറാകുന്നവർക്ക് സഹായം നൽകാനുമാണ് തീരുമാനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ