കേരളം

പൊലീസുകാരുടെ തമ്മിലടി : എട്ടു പൊലീസുകാരെ സസ്പെൻഡ് ചെയ്തു 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സഹകരണ സംഘം തെരഞ്ഞെടുപ്പിനെ ചൊല്ലി പൊലീസുകാര്‍ തമ്മിലടിച്ച സംഭവത്തില്‍ 14 പൊലീസുകാര്‍ക്കെതിരെ നടപടി. ആദ്യ ഘട്ടമായി എട്ട് പേരെ സസ്‌പെന്‍ഡ് ചെയ്തു. ബാക്കി ആറ് പേരുടെ സസ്പെൻഷൻ ഇന്ന് പുറത്തിറക്കും. സംഭവത്തില്‍ സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. 

കുത്തിയിരുന്ന് സമരം നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തതിന് രണ്ട് വനിതാ സിവില്‍ ഓഫീസര്‍മാരടക്കം എട്ട് പേര്‍ക്കെതിരെ ഗുരുതര അച്ചടക്കലംഘനത്തിനാണ് നടപടിയെടുത്തിരിക്കുന്നത്. കുറ്റക്കാരായി കണ്ടെത്തിയ മറ്റ് പൊലീസുകാർക്കെതിരായ നടപടിക്കായി അവർ ജോലി ചെയ്യുന്ന യൂണിറ്റുകളിലേക്ക് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. 

പൊലീസ് സർവ്വീസ് സഹകരണ സംഘത്തിന്‍റെ ഓഫീസ് ഉപരോധിച്ചതും മുദ്രാവാക്യം വിളിച്ചതും ഗുരുതര അച്ചടക്കലംഘനമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. ശനിയാഴ്ച രാവിലെയാണ് തിരിച്ചറിയല്‍ കാര്‍ഡ് വൈകുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടത് -വലത് സംഘടനകളില്‍ പെട്ട പൊലീസുകാര്‍ തമ്മില്‍ ആദ്യം വാക്കുതര്‍ക്കവും പിന്നീട് ഉന്തും തള്ളുമുണ്ടായത്‌.

ജൂണ്‍ 27 നാണ് സഹകരണസംഘം തെരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്ന അനിഷ്ടസംഭവങ്ങളില്‍ നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം നൽകിയിരുന്നു.  പൊലീസ് സേനയ്ക്ക് തന്നെ നാണക്കേടുണ്ടാക്കുന്ന സംഭവം എന്നാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ വിശദീകരിച്ചിട്ടുള്ളത്.  തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുമെന്ന് ഡിജിപി ഹൈക്കോടതിയിൽ നൽകിയ ഉറപ്പ് കാറ്റിൽ പറത്തിയായിരുന്നു പൊലീസുകാര്‍ക്കിടയില്‍ സംഘർഷമുണ്ടായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു