മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും പിഴവ് പറ്റിയെന്ന് റിപ്പോര്‍ട്ട്. ശ്രദ്ധിച്ചിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്ന പിഴവാണ് സംഭവിച്ചതെന്ന് ആശുപത്രി സൂപ്രണ്ട് ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് നൽകിയ റിപ്പോര്‍ട്ടിൽ പറയുന്നു.
ഡോക്ടര്‍ക്കു പുറമേ സ്റ്റാഫ് നേഴ്‌സ്, അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ എന്നിവര്‍ക്കെതിരെയാണ് ആശുപത്രി സൂപ്രണ്ട് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. ഇവരുടെ ഭാഗത്തു നിന്ന് ഗുരുതരമായ ജാഗ്രതക്കുറവുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഓപറേഷന്‍ തിയേറ്ററില്‍ കൂടുതല്‍ ജാഗ്രതയും മുന്‍കരുതലും ശ്രദ്ധയും വേണം. ആളുമാറി ശസ്ത്രക്രിയ നടത്തിയ ഏഴ് വയസുകാരന് എല്ലാ ചികിത്സയും പ്രത്യേക പരിഗണയോടെ നല്‍കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസമാണ് മലപ്പുറം കരുവാരക്കുണ്ട് സ്വദേശിയായ ഏഴ് വയസുകാരന്‍ മുഹമ്മദ് ഡാനിഷ് മഞ്ചേരി മെഡിക്കല്‍ കോളജിലെ ഡോക്ടറുടെ ചികിത്സാ പിഴവിന് ഇരയായത്. മൂക്കിലെ ദശ മാറ്റാന്‍ എത്തിയ ഡാനിഷിന് വയറില്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. ധനുഷ് എന്ന മറ്റൊരു കുട്ടിക്ക് ഇതേസമയം വയറില്‍ ശസ്ത്രക്രിയ ചെയ്യാനുണ്ടായിരുന്നു. ഈ ശസ്ത്രക്രിയയാണ് ഡാനിഷിന് ചെയ്തത്. സംഭവം വിവാദമായതോടെ ശസ്ത്രക്രിയ നടത്തിയ ഡോ. സുരേഷ് കുമാറിനെ അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ