കേരളം

ഹിമാലയത്തില്‍ ധ്യാനത്തിന് പോയ മലയാളി യുവാവ് മരിച്ച നിലയില്‍; നാരായണപര്‍വതത്തില്‍ നിന്ന് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

അമ്പലപ്പുഴ: ഹിമാലയത്തില്‍ ആത്മീയയാത്രകള്‍ നടത്തിവന്ന യുവാവിന്റെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. ബദരിനാഥ് ക്ഷേത്രത്തിന്‌ മുകളില്‍ നാരായണപര്‍വതത്തില്‍ നിന്നാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അമ്പലപ്പുഴ സ്വദേശി സൂരജ് രാജീവ്(36) ആണ് മരിച്ചത്. 

നാരായണ പര്‍വതത്തിന് മുകളിലെ ഗുഹയ്ക്കരികില്‍ നിന്ന് ഇയാളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി രണ്ട് ദിവസം മുന്‍പാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. ധ്യാനത്തിനായി ആറ് മാസം മുന്‍പാണ് സൂരജ് നാരായണ പര്‍വതത്തിലേക്ക് പോയത്. സൂരജിന്റെ അച്ഛന്റെ സാന്നിധ്യത്തില്‍ തിങ്കളാഴ്ച ബദരിനാഥില്‍ അന്ത്യ കര്‍മങ്ങള്‍ നടത്തി. 

കംപ്യൂട്ടര്‍ എഞ്ചിനിയറിംഗ് ബിരുദധാരിയായിരുന്നു സൂരജ്. പഠനം കഴിഞ്ഞതിന് ശേഷം ആത്മീയ വഴിയിലേക്ക് തിരിഞ്ഞു. അമേരിക്കയിലെ ഓള്‍ഡ് ഡൊമിനിയന്‍ സര്‍വകലാശാലയില്‍ നിന്നാണ് ബിരുദം നേടിയത്. പഠന സമയത്ത് ഓണ്‍ലൈന്‍ വഴി സന്യാസ മേഖലയിലെ നിരവധി പേരുമായി ബന്ധം സ്ഥാപിക്കുകയും, പഠനത്തിന് ശേഷം ആത്മീയ വഴിയിലേക്ക് തിരിയുകയുമായിരുന്നു സൂരജ്. 

നവംബറില്‍ ബദരിനാഥ് ക്ഷേത്രത്തില്‍ നടയടച്ചപ്പോള്‍ അവിടെയുണ്ടായിരുന്നവരെല്ലാം മലയിറങ്ങിയിരുന്നു. എന്നാല്‍ സൂരജ് നാരായാണപര്‍വതത്തിലേക്ക് പോയി. മെയ് 10ന് ബദരിനാഥില്‍ നട തുറന്നപ്പോള്‍ സരജിന്റെ അസാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതോടെ ചിലര്‍ നടത്തിയ തിരച്ചിലിലാണ് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്

വില്ല്യംസന്‍ നയിക്കും; ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

കണ്ണൂരില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചു; നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു