കൊച്ചി; ഷഹല ഷെറിന്റെ മരണത്തിൽ കുറ്റക്കാരായ അധ്യാപകരെ പുറത്താക്കുന്നതുവരെ വിദ്യാർത്ഥികൾ ആരും ക്ലാസിൽ കയറില്ലെന്ന് സഹപാഠി നിദ ഫാത്തിമ. ഒരു മാധ്യമത്തിലെ ചർച്ചയ്ക്കിടെയാണ് വിദ്യാർത്ഥി നിലപാട് വ്യക്തമാക്കിയത്. പാമ്പു കടിച്ചതാണെന്നു പറഞ്ഞിട്ടും ഷഹലയെ ആശുപത്രിയിൽ എത്തിക്കുന്നതിൽ വീഴ്ച വരുത്തിയ അധ്യാപകൻ ഇനി ക്ലാസിൽ വരരുതെന്നാണ് നിദ പറയുന്നത്.
കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോവണമെന്ന ലീന എന്ന അധ്യാപികയുടെ ആവശ്യം അധ്യാപകന്‍ കേട്ടില്ല. മാതാപിതാക്കള്‍ വന്നിട്ട് കൊണ്ടുപോയാല്‍ മതിയെന്നാണ് അദ്ദേഹം പറഞ്ഞു. ആ അധ്യാപകൻ ഇനി ഒരു സ്‌കൂളിലും പഠിപ്പിക്കാന്‍ പാടില്ലെന്നും നിദ വ്യക്തമാക്കി. കുട്ടിയെ അഞ്ച് മിനിറ്റിനകം ആശുപത്രിയില്‍ കൊണ്ടുപോയെന്നാണ് പ്രധാനാധ്യാപകന്‍ പറഞ്ഞത്. നുണ പറയുന്ന അധ്യാപകരെ തങ്ങള്‍ക്ക് വേണ്ടെന്നും വിദ്യാർത്ഥിനി പറഞ്ഞു.
അസുഖബാധിതരായ വിദ്യാർത്ഥികളെ വീട്ടുകാർ എത്തുന്നത് കാത്തുനിൽക്കാതെ ആശുപത്രിയിൽ എത്തിക്കാനുള്ള നടപടികളുണ്ടാവണമെന്നും നിദ കൂട്ടിച്ചേർത്തു. പ്രശ്‌നത്തിന് പൂര്‍ണമായ പരിഹാരം വേണം. ഒരു കുട്ടിക്ക് തലവേദന വന്നാല്‍ പോലും ആശുപത്രിയില്‍ കൊണ്ടുപോവണം. ആശുപത്രിയില്‍ എത്തിച്ചതിന് ശേഷമേ രക്ഷിതാക്കളെ വിളിക്കാവൂ എന്നും നിദ ആവശ്യപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ