ബത്തേരി സർവജന സ്കൂളിലെ ക്ലാസ് മുറിയിൽവച്ച് പാമ്പുകടിയേറ്റ് മരിച്ച ഷെഹ്‌ല ഷെറിന്റേതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോ മറ്റൊരു വിദ്യാർത്ഥിനിയുടേത്. സ്കൂൾ വരാന്തയിൽ പാട്ട് പാടുന്ന വിഡിയോയാണ് ഷെഹ്ലയുടേത് എന്ന തരത്തിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നത്. എന്നാൽ ഇത് യഥാർത്ഥത്തിൽ വയനാട് ചുണ്ടേല്‍ സ്വദേശി ഷഹ്ന ഷാജഹാന്‍ എന്ന കുട്ടിയുടേതാണ്.
ഷഹ്ന 2015ൽ സ്കൂൾ അസംബ്ലിക്കിടയിൽ പാട്ട് പാടിയപ്പോൾ ക്ലാസ് അധ്യാപകനായ മനോജ് എം സി അത് ഫോണിൽ ചിത്രീകരിച്ച് ഫെയ്സ്ബുക്കിലിടുകയായിരുന്നു. ഏറെ വൈറലായ ആ വിഡിയോ കണ്ട് മേജര്‍ രവിയും എം ജയചന്ദ്രനു ഉള്‍പ്പെടെയുള്ളവർ ഷഹ്നയെ തിരക്കിയെത്തിയിരുന്നു. ഇപ്പോൾ ഇതേ വിഡിയോ മരിച്ച ഷഹലയുടെ പേരില്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ മനോജ് തന്നെയാണ് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. വ്യാജപ്രചരണങ്ങൾ കുട്ടിയെയും കുടുംബാംഗങ്ങളെയും വേദനിപ്പിച്ചെന്നാണ് മനോജ് കുറിച്ചിരിക്കുന്നത്.
മനോജ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ്
ദയവായി എല്ലാവരും ശ്രദ്ധിക്കുക!
ഇന്നലെ വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയാണന്ന് പറഞ്ഞ് ചിലയാളുകള്‍ വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും പ്രചരിപ്പിക്കുന്ന വീഡിയോ യഥാര്‍ത്ഥത്തില്‍ മറ്റൊരാളുടേതാണ്. വയനാട്ടില്‍ ചുണ്ടേല്‍ എന്ന സ്ഥലത്തുള്ള ആര്‍.സി. ഹൈസ്‌കൂളില്‍ പഠിക്കുന്ന ഷഹ്ന ഷാജഹാന്‍ എന്ന കുട്ടി 2015 ല്‍ അസംബ്ലിയില്‍ പാടുകയും അവളുടെ ക്ലാസ്സധ്യാപകനായിരുന്ന ഞാന്‍ ഫേസ്ബുക്കില്‍ അത് പോസ്റ്റ് ചെയ്യുകയുമായിരുന്നു. അത് വൈറലാവുകയും മേജര്‍ രവിയും എം.ജയചന്ദ്രനു മുള്‍പ്പെടെയുള്ള സിനിമാരംഗത്തെ പ്രഗല്‍ഭരുടെ ശ്രദ്ധയില്‍ പെടുകയും ചെയ്തതാണ്. ഇപ്പോള്‍ ആ വീഡിയോ ഇപ്പോള്‍ മരിച്ച ഷഹലയുടെ പേരില്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍ പെട്ടു. ഇത് ആ കുട്ടിയെയും കുടുംബാംഗങ്ങളെയും വേദനിപ്പിച്ചു. ദയവായി ഈ വീഡിയോ ഷെയര്‍ ചെയ്യുന്നവര്‍ ശ്രദ്ധിക്കുക.
അന്ന് പ്രധാന മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ ലിങ്കുകള്‍ സഹിതമാണ് മനോജിന്റെ പോസ്റ്റ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ