തിരുവനന്തപുരം: മധുരയില്‍നിന്ന് റെയില്‍പ്പാളത്തിലൂടെ നടന്നുവന്ന ആളെ റെയില്‍വേ പൊലീസ് പിടികൂടി. എരുമേലി കനകപാളയം കുന്നില്‍ ഹൗസില്‍ പ്രസാദി(68)നെയാണ് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന് സമീപംവച്ച് പിടികൂടിയത്.
രാമേശ്വരം ക്ഷേത്രത്തില്‍ പോയശേഷം മടങ്ങുകയായിരുന്നുവെന്നാണ് അറിയിച്ചത്. കഴിഞ്ഞ മാസം 14 ന് മാനാമധുരയില്‍നിന്നാണ് റെയില്‍വേ ട്രാക്കില്‍ കയറിതെന്ന് ഇയാള്‍ പൊലീസിനോടു പറഞ്ഞു. അന്നുമുതല്‍ ട്രാക്കിലൂടെയായിരുന്നു യാത്ര. രാത്രിയില്‍ സമീപത്തുള്ള ക്ഷേത്രങ്ങളിലും മറ്റും തങ്ങി. പാളത്തിനരികിലെ വീടുകളില്‍നിന്നു ലഭിച്ച ഭക്ഷണം കഴിച്ചു.
തിരുവനന്തപുരത്തുനിന്നു കോട്ടയം ഭാഗത്തേക്കു നടന്ന് തുടങ്ങിയപ്പോഴാണ് സ്റ്റേഷന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവേ സംരക്ഷണസേന ഓഫീസര്‍ എം ടി ജോസഫിന്റെ ശ്രദ്ധയില്‍പ്പെട്ടത്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നവരെ നിരീക്ഷിക്കേണ്ടതുള്ളതിനാല്‍ ആര്‍ പി എഫ്. ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചു.
തുടര്‍ന്ന് നിരീക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. സന്ന്യാസിയെന്ന് അവകാശപ്പെട്ട ഇയാള്‍ തുടര്‍ച്ചയായി ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാറുണ്ടെന്ന് പൊലീസിനോട് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ