തിരുവനന്തപുരം: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിക്ക് ഗ്ലോബല്‍ വൈറസ് നെറ്റ്‌വര്‍ക്കില്‍ അംഗത്വം ലഭിച്ചു. വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം അറിയിച്ചത്. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സയന്‍സ് പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം ഗ്ലോബല്‍ വൈറസ് നെറ്റ്‌വര്‍ക്കില്‍ അംഗത്വം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്ഥാപനമാണ്.
അംഗത്വം ലഭിക്കുന്നത് വഴി ലോക നെറ്റ്‌വര്‍ക്കിന്റെ 29 രാജ്യങ്ങളിലെ 45 കേന്ദ്രങ്ങളിലുള്ള ഗവേഷകരുമായി രോഗ നിര്‍ണയം, ഗവേഷണം തുടങ്ങിയ കാര്യങ്ങളില്‍ ആശയ വിനിമയം നടത്താന്‍ കേരളത്തിന് അവസരം ലഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വലിയ തോതിലുള്ള സഹായം വരുന്നുണ്ടെന്നും അതിനു പുറമേയുള്ള സഹായം സംസ്ഥാനത്തിന് ലഭിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര അഭിനന്ദിച്ച കാര്യവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് 2000 കോവിഡ് പ്രൊട്ടക്ഷന്‍ ഷീല്‍ഡുകള്‍ സഹായമായി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. രാംകോ സിമന്റ്‌സ് ലിമിറ്റഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മെഡിക്കല്‍ ഉപകരണങ്ങള്‍ സംഭാവന നല്‍കിയിട്ടുണ്ട്. 4831681 രൂപയുടെ ഉപകരണങ്ങളാണ് രാംകോ സിമന്റ്‌സ് സംസ്ഥാനത്തിന് കൈമാറിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ദുരിതാശ്വാസ നിധിയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസും ഫൗണ്ടേഷനും അഞ്ച് കോടി രൂപ സംഭാവനയായി നല്‍കിയിട്ടുണ്ട്. മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും ചേര്‍ന്നാണ് തുക കൈമാറിയത്. പ്രതിരോധ പ്രവര്‍ത്തനത്തില്‍ അവര്‍ ഒപ്പമുണ്ടെന്ന് അറിയിക്കുകയും ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ