തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ തള്ളിപ്പറഞ്ഞ ഗവര്‍ണറെ വിമർശിച്ച് മന്ത്രി എകെ ബാലന്‍. നിയമസഭ പാസാക്കിയ പ്രമേയം നിയമപരമാണെന്ന് മന്ത്രി പറഞ്ഞു. ചട്ടലംഘനമെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും മന്ത്രി ചോദിച്ചു.
'നിയമസഭ പാസാക്കിയ പ്രമേയം നിയമപരമാണ്. ഒരു അഭ്യര്‍ത്ഥനയാണ് നിയമസഭ പാസാക്കിയത്. ഇതിന് മുൻപും ഇത്തരം പ്രമേയം നിയമസഭ പാസാക്കിയിട്ടുണ്ട്. ചട്ടലംഘനം എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ തര്‍ക്കമില്ല'- മന്ത്രി പറഞ്ഞു.
പ്രമേയം പാസാക്കാൻ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് നേരത്തെ ഗവർണർ വ്യക്തമാക്കിയിരുന്നു. അധികാര പരിധിയിൽ പെട്ട കാര്യങ്ങൾക്കാണ് സംസ്ഥാന സര്‍ക്കാര്‍ സമയം ചെലവഴിക്കേണ്ടത്. പ്രമേയം നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവും അതുകൊണ്ടു തന്നെ അപ്രസക്തവുമാണെന്നായിരുന്നു ഗവര്‍ണറുടെ വിമര്‍ശനം. കേന്ദ്രം പാസാക്കിയ നിയമത്തിൽ സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനില്ല. ഇത് കേന്ദ്രത്തിന്‍റെ അധികാര പരിധിയിലുള്ള കാര്യമാണ്. കേരളത്തെ നിയമം ഒരു തരത്തിലും ബാധിക്കില്ല. കേരളത്തിൽ അനധികൃത കുടിയേറ്റക്കാരില്ലെന്നും ഗവര്‍ണര്‍ വിശദീകരിച്ചിരുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരായ സംയുക്തസമരത്തിന് ശേഷം അടുത്ത ഘട്ടമെന്ന നിലയിലാണ് നിയമസഭ പൗരത്വഭേദഗതി നിയമം റദ്ദാക്കണമെന്ന പ്രമേയം പാസാക്കിയത്. പാര്‍ലമെന്‍റ് പാസാക്കിയ നിയമം സമത്വത്തിന്‍റെ ലംഘനമാണെന്നും കേന്ദ്ര സര്‍ക്കാരിന്‍റേത് മത രാഷ്ട്ര സമീപനമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ