വയനാട്; ഓഫീസിൽ കയറിയിറങ്ങിയിട്ടും വില്ലേജ് ഓഫിസർ നേറ്റിവിറ്റി സർട്ടിഫിക്കറ്റ് നൽകാതിരുന്നതിനെ തുടർന്ന് മൂന്ന് ആദിവാസി വിദ്യാർത്ഥികൾക്ക് ബിരുദപരീക്ഷ നഷ്ടമായിയതായി പരാതി. വയനാട് മാനന്തവാടിയിലെ വിദ്യാർത്ഥികളാണ് വില്ലേജോഫീസർക്കെതിരേ പരാതിയുമായി രംഗത്തെത്തിയത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ബിരുദ കോഴ്സിന്റെ ഒന്നാം സെമസ്റ്റര്‍ പരീക്ഷയാണ് ഇവർക്ക് നഷ്ടമാകുന്നത്.
മാനന്തവാടിയിലെ സമാന്തരകോളജിലെ മൂന്ന് വിദ്യാര്‍ഥികള്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ബിഎ സോഷ്യോളജി കോഴ്സിന് രജിസ്റ്റര്‍ ചെയ്തപ്പോള്‍ നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നില്ല. ഇത് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബര്‍ 22 ന് കുട്ടികള്‍ക്ക് യൂണിേവഴ്സിറ്റിയില്‍ നിന്നും കത്ത് ലഭിച്ചിരുന്നു. തുടര്‍ന്ന് വില്ലേജോഫീസില്‍ പോയി. റേഷന്‍ കാര്‍ഡ്, ആധാര്‍, എസ്എസ്എല്‍സി ബുക്ക് എന്നീ രേഖകള്‍ ഉണ്ടായിട്ടും നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെന്നാണ് പരാതി.
ജനനസര്‍ട്ടിഫിക്കറ്റില്ലെന്ന കാരണം പറഞ്ഞാണ് സർട്ടിഫിക്കറ്റ് നൽകാതിരുന്നത്. ഇതിനായി ഇവർ പലതവണ വില്ലേജ് ഓഫിസിൽ കയറിഇറങ്ങി. ഒടുവില്‍ തഹസില്‍ദാര്‍ ഇടപെട്ടാണ് ഈ മാസം 22 ന് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്ന് പ്രിന്‍സിപ്പല്‍ പറയുന്നു. എന്നാല്‍ പരീക്ഷാ ഫീസും നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റും ഹാജരാക്കേണ്ട അവസാനതിയതി കഴിഞ്ഞ മാസം കഴിഞ്ഞിരുന്നു. സമര്‍പ്പിക്കാന്‍ വൈകിയതില്‍ അടുത്ത മാസം അഞ്ചാം തിയതി നടക്കുന്ന ഒന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതാനാവില്ല. വില്ലേജോഫീസര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് വിദ്യാർത്ഥികൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ