തൃശൂർ: യുവാവിനെ ഗുണ്ടാ സംഘം വെട്ടിക്കൊന്നു. തൃശൂർ ജില്ലയിലെ താന്ന്യത്താണ് സംഭവം. കുറ്റിക്കാട്ട് വീട്ടിൽ ആദർശ് (29) ആണ് മരിച്ചത്. ആക്രമണത്തിന് പിന്നിൽ ഗുണ്ടാ സംഘമാണെന്ന് പൊലീസ് പറഞ്ഞു. സിപിഎം പ്രവർത്തകനാണ് ആദർശ്. മുൻ പഞ്ചായത്തംഗവും കുടുംബശ്രീ ചെയർപേഴ്സണുമായ മായ സുരേഷിന്‍റെ മകനാണ്.
രാവിലെ ഒമ്പതരയോടെ വീടിനു സമീപത്തു വെച്ചായിരുന്നു ആദർശിന് നേരെ ആക്രമണം നടന്നത്. വാഹനത്തിലെത്തിയ സംഘം ആദർശിനെ വെട്ടി വീഴ്ത്തുകയായിരുന്നു. സംഭവം കണ്ട അമ്മ മായ സുരേഷ് ഓടിയെത്തിയെങ്കിലും ആദർശ് കുഴഞ്ഞു വീണു. ആശുപത്രിയിലെത്തിച്ച ആദർശ് ഉച്ചയോടെ മരിക്കുകയായിരുന്നു.
ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. അതേസമയം, ഗുണ്ടാ നേതാവ് കായ്ക്കുരു രാജേഷിന്‍റെ സംഘവുമായും ഇവിടെ സംഘർഷമുണ്ടായിരുന്നു. ഇവരാണ് സംഭവത്തിന് പിന്നിലെന്നും പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ