തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി 488 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ ഏറ്റവും കൂടുതൽ രോഗികൾ ആലപ്പുഴയിൽ. ജില്ലയിൽ 87 പുതിയ രോഗികളാണുള്ളത്. ഇതിൽ 51 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. താമരക്കുളം ഐടിവിപി ക്യാമ്പും കായംകുളം മാർക്കറ്റുമാണ് രോഗവ്യാപനകേന്ദ്രങ്ങളായി കണ്ടെത്തിയിട്ടുള്ളത്.
ചെല്ലാനം ഹാർബറിൽ മത്സ്യബന്ധനത്തിന് പോയ രണ്ട് മത്സ്യതൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ഒരാളുടെ കുടുംബാംഗങ്ങൾക്കും വൈറസ് ബാധ കണ്ടെത്തി. ഐഡിവിപി ഉദ്യോഗസ്ഥർക്ക് വ്യക്തിഗത ക്വാറന്റീൻ ഉറപ്പാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 234 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. 167പേർ പുറത്തുനിന്ന് വന്നവരും 76 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന‌് എത്തിയവരുമാണ്. തിരുവനന്തപുരത്ത് 69 പുതിയ കേസുകളുണ്ട്. ഇതിൽ 46 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എറണാകുളത്ത് 47ഉം പത്തനംതിട്ടയിൽ 54ഉം മലപ്പുറത്ത് 51 കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്തത്. പാലക്കാട് 48 പേർക്കാണ് രോഗബാധ കണ്ടെത്തിയത്. ഇടുക്കി 5, കണ്ണൂർ 19, കോഴിക്കോട് 17, കാസർകോട് 18, കൊല്ലം 18, കോട്ടയം 15, വയനാട് 11 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ