കോഴിക്കോട്: തങ്കുപൂച്ചേയെന്ന ഒറ്റ വിളിയിലൂടെ കേരളത്തിൽ കുട്ടികളുടെയും മാതാപിതാക്കളുടെയും ഇഷ്ടടീച്ചറായി മാറിയിരിക്കുകയാണ് സായ് ശ്വേത എന്ന അധ്യാപിക. കോവിഡ് കാലത്തെ അസാധാരണ ഓൺലൈൻ പ്രവേശനോത്സവത്തില്‍ കുട്ടികളെ ടിവിക്ക് മുന്നിൽ പിടിച്ചിരുത്തിയ ടീച്ചറുടെ മികവിനെ കേരളം ഏറ്റെടുത്തിരുന്നു.
കോഴിക്കോട് മുതവടത്തൂര്‍ വിവിഎല്‍പി സ്‌കൂളിലെ ടീച്ചറാണ് സായ് ശ്വേത. ട്രോളര്‍മാരുടെ അക്രമണത്തിനും ഇരയാകേണ്ടി വന്നെങ്കിലും, കുട്ടികളും രക്ഷിതാക്കളും ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് ടീച്ചര്‍.
വലിയ പിന്തുണയ്ക്കും വൈറല്‍ പരിവേഷത്തിനുമപ്പുറം ശമ്പളം ലഭിക്കാന്‍ കൂടി പിന്തുണ വേണമെന്ന് അഭ്യര്‍ഥിക്കുകയാണ് സായ് ശ്വേത ടീച്ചര്‍.
അഭിമാനത്തോടെ പറയട്ടെ ഞാനും ഒരു അധ്യാപികയാണ്. എന്ന് പറഞ്ഞ് ഏപ്രില്‍ 29 ന് സായി ടീച്ചര്‍ പോസ്റ്റ് ചെയ്ത ഫെയ്‌സ് പോസ്റ്റും പുതിയ സാഹചര്യത്തില്‍ വൈറലാവുകയാണ്.
അഭിമാനത്തോടെ പറയട്ടെ ഞാനും അദ്ധ്യാപികയാണ്.. എയ്ഡഡ് സ്കൂളിൽ അംഗീകാരം കാത്തിരിക്കുന്നു... ശമ്പളം എന്നെങ്കിലും കിട്ടും എന്ന പ്രതീക്ഷയില്‍. എങ്കിലും ഈ മഹാമാരി യുടെ സാഹചര്യത്തില്‍ നൃത്തം പഠിപ്പിച്ചു സ്വരൂപിച്ച തുക ഞാനും സര്‍ക്കാരിലേക്കു നല്‍കുന്നു, പൂര്‍ണ്ണമനസ്സോടെ.എന്നതായിരുന്നു സായി ടീച്ചറുടെ പോസ്റ്റ്.
ടീച്ചറെ സോഷ്യല്‍ മീഡിയയില്‍ ട്രോളുന്നവര്‍ ഇതുകൂടി അറിയണമെന്നും ഇതിന് കൂടി പിന്തുണ വേണമെന്നും ടീച്ചറെ അഭിനന്ദിച്ചുവരുന്ന കമന്റുകളില്‍ പലരും വ്യക്തമാക്കുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ