പത്തനംതിട്ട: നിറഞ്ഞ കണ്ണുകളോടെയാണ് അവർ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ചികിത്സിച്ച ഡോക്ടർമാർക്കും പരിചരിച്ച ജീവനക്കാർക്കും നന്ദി പറഞ്ഞത്. വീട്ടിലേക്ക് ഇതുപോലെ ഒരു തിരികെപോക്ക് ഉണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്ന് അവർ പറയുന്നു.
കോവിഡ് കാലത്ത് സംസ്ഥാനത്തിനാകെ സന്തോഷം പകരുന്ന നിമിഷങ്ങളായിരുന്നു തിങ്കളാഴ്ച വൈകീട്ട് പത്തനംതിട്ടയിൽ. സംസ്ഥാനത്ത് രണ്ടാംഘട്ടത്തിൽ കോവിഡ് സ്ഥിരീകരിക്കപ്പെട്ട ഇറ്റലിയിൽനിന്നെത്തിയവർ ഉൾപ്പെടെ കുടുംബത്തിലെ അഞ്ചുപേർ രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങി.
മാർച്ച് എട്ടിനാണ് ഇറ്റലിയിൽനിന്ന് റാന്നിയിലെത്തിയ മൂന്നംഗ കുടുംബത്തിനും ഇവരുമായി ഇടപഴകിയ സഹോദരനും ഭാര്യക്കും രോഗം സ്ഥിരീകരിക്കപ്പെട്ടത്. സംഭവം കേരളം ഞെട്ടലോടെയാണ് കേട്ടത്. അന്നുമുതൽ മുൾമുനയിലായ സംസ്ഥാനത്തിന് ആശ്വാസം പകരുന്നതായി തിങ്കളാഴ്ച വൈകീട്ട് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നൽകിയ യാത്രയയപ്പ്. മാർച്ച് ആറിനാണ് ഇവർ അഞ്ചുപേരെ രോഗ ലക്ഷണങ്ങളോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
25ാം ദിവസം രോഗം പൂർണമായും ഭേദമായി ആശുപത്രി വിടുമ്പോൾ നിറകണ്ണുകളോടെ ദൈവത്തിനും ചികിത്സിച്ച ഡോക്ടർമാർക്കും സർക്കാറിനും ഇവർ നന്ദി പറഞ്ഞു.
രോഗബാധിതരാണെന്ന് അറിയാതെയാണ് എല്ലാവരുമായും സഹകരിച്ചത്. അത് തങ്ങൾക്ക് പറ്റിയ തെറ്റായിരുന്നു. എല്ലാവരും മനസ്സിലാക്കണം. ജീവിതത്തിലേക്ക് മടങ്ങിവരാനാകും എന്ന് കരുതിയിരുന്നില്ലെന്നും അവർ പറഞ്ഞു. ചികിത്സ വലിയ വെല്ലുവിളിയായിരുന്നുവെന്ന് ആശുപത്രി ആർ.എം.ഒ ഡോ. ആഷിഷ് മോഹൻ പറഞ്ഞു. കൂട്ടായ പ്രവർത്തനമാണ് വിജയത്തിലെത്തിച്ചത്. വീട്ടിലെത്തിയാൽ 14 ദിവസം കുടി ക്വാറൈൻറനിൽ തുടരണം. 14ാം ദിവസം വീണ്ടും സ്രവ പരിശോധന നടത്തിയ ശേഷമെ പുറത്തിറങ്ങാവൂ എന്ന് നിർദേശിച്ചതായും ആർ.എം.ഒ പറഞ്ഞു.
ഇവരിൽനിന്നും രോഗം പകർന്ന കോട്ടയം ചെങ്ങളത്തുള്ള ഇവരുടെ മകളും മരുമകനും രണ്ട് ദിവസം മുമ്പ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ആയിരുന്നു. ഇവരുടെ വൃദ്ധ മാതാപിതാക്കൾ ഇപ്പോഴും കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇറ്റലിയിൽ നിന്നെത്തി ഒരാഴ്ച പിന്നിട്ടപ്പോൾ റാന്നി താലൂക്കാശുപത്രിയിൽ ചികിത്സ തേടിയെത്തിയ ഇവരെ അവിടത്തെ ഡോക്ടർമാരാണ് കോവിഡാവാമെന്ന സംശയത്തിൽ ആംബുലൻസ് വരുത്തി സുരക്ഷാ ക്രമീകരണങ്ങളൊരുക്കി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് അയച്ചത്.
രണ്ടാം ദിവസമാണ് കോവിഡ് 19 പോസിറ്റിവാണെന്ന പരിശോധന ഫലം വന്നത്. ഇവരുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെട്ട 1500 ഓളം പേരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാൻ പത്തനംതിട്ടയിലെ ആരോഗ്യ പ്രവർത്തകർക്ക് കഴിഞ്ഞുവെന്ന് മനസ്സിലായതോടെയാണ് പത്തനംതിട്ടയിൽ ജനം പുറത്തിറങ്ങിതുടങ്ങിയത്. അതിനു പിന്നാലെ സർക്കാർ ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ പത്തനംതിട്ടക്കാർ വീണ്ടും വീടുകളിൽ കഴിയാൻ നിർബന്ധിതരായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ