കേരളം

പോത്തന്‍കോട് കോവിഡ് ബാധിച്ച് മരിച്ചയാളുമായി ഇടപഴകിയവരെ കണ്ടെത്താന്‍ ക്രൈം ബ്രാഞ്ച്; പഞ്ചായത്ത് അണുവിമുക്തമാക്കും,മൂന്നാഴ്ച ലോക്ക്ഡൗണ്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് 19 ബാധിച്ച് മരിച്ച പോത്തന്‍കോട് സ്വദേശി അബ്ദുള്‍ അസീസുമായി ഇടപഴകിയവരെ കണ്ടെത്താന്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തും. പോത്തന്‍കോട് പഞ്ചായത്തിലുള്ളവരും പഞ്ചായത്തിന്റെ 2 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരും മൂന്ന് ആഴ്ചത്തേക്ക് ക്വാറന്റൈനില്‍ പോകണം. 

പോത്തന്‍കോട് കണ്‍ട്രോള്‍ റും തുറക്കും. പഞ്ചായത്ത് മുഴുവന്‍ അണുവിമുക്തമാക്കാനുള്ള നടപടി സ്വീകരിക്കും. മാണിക്കല്‍, മംഗലപുരം, വെമ്പായം പഞ്ചായത്തുകളില്‍ രണ്ടാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ ആരും പുറത്തിറങ്ങാന്‍ പാടില്ല. തിരുവനന്തപുരം കോര്‍പ്പറേഷന് കീഴിലുള്ള അരിയോട്ടുകോണം, മേലേമുക്ക് ഭാഗത്തും നിയന്ത്രണമുണ്ട്. 

രണ്ടുദിവസം മുന്‍പാണ് 68വയസ്സുകാരനായ അബ്ദുള്‍ അസീസിന് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ആരോഗ്യനില കഴിഞ്ഞ രണ്ടുദിവസമായി വഷളായിരുന്നു. ശ്വാസകോശ സംബന്ധമായും വൃക്കസംബന്ധമായും അസുഖങ്ങളും ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. ഈ മാസം 23 മുതലാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാള്‍ക്ക് എങ്ങനെയാണ് വൈറസ് രോഗബാധ പിടിപെട്ടതെന്നത് സംബന്ധിച്ച് സ്ഥിരീകരിക്കാനായിട്ടില്ല.

അബ്ദുള്‍ അസീസിന്റെ ആദ്യ പരിശോധനഫലം നെഗറ്റീവായിരുന്നു. എന്നാല്‍ ഈ മാസം 28 ന് നടത്തിയ രണ്ടാം സ്രവ പരിശോധനയിലാണ് ഇദ്ദേഹം കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. വീടിന് അടുത്തുള്ള വേങ്ങോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ജലദോഷവുമായാണ് ആദ്യം ചികില്‍സ തേടി എത്തിയത്.

എന്നാല്‍ അസുഖം ഭേദമാകാത്തതിനെ തുടര്‍ന്ന് വെഞ്ഞാറമൂടിലുള്ള സ്വകാര്യ ആശുപത്രിയെ സമീപിച്ചു. അവിടെ വെച്ച് കൊറോണ ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നത്. ഇയാളുടെ ആരോഗ്യനില വഷളാണെന്ന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും സ്ഥിരീകരിച്ചിരുന്നു. മരിച്ച അബ്ദുള്‍ അസീസ് വീടിന് അടുത്ത് മരണ ചടങ്ങിലും കല്യാണത്തിലും പങ്കെടുത്തിരുന്നതായും, സഹകരണബാങ്കില്‍ എത്തിയിരുന്നതായും പഞ്ചായത്ത് പ്രസിഡന്റ് ബാലമുരളി പറഞ്ഞു.

ഇദ്ദേഹം ഒന്നര മണിക്കൂറോളം ബാങ്കില്‍ ചെലവഴിച്ചിരുന്നു. റിട്ടയേഡ് എഎസ്‌ഐയാണ് അബ്്ദുള്‍ അസീസ്. ഇയാളുടെ മകള്‍ കെഎസ്ആര്‍ടിസി ജീവനക്കാരിയാണെന്നും, ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതുവരെ ജോലിക്ക് പോയിരുന്നതുമാണ്. വിദേശയാത്രയോ, വിദേശത്തു നിന്നുള്ളവരുമായി സമ്പര്‍ക്കമോ ഇദ്ദേഹത്തിന് ഉള്ളതായി അറിയിലല്. അസീസുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരോടും ആരോഗ്യവകുപ്പിനെ ബന്ധപ്പെടാന്‍ നിര്‍ദേശം നല്‍കിയതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല