കൊല്ലം: കൊല്ലത്ത് കോവിഡ് ബാധിതയായ നാല്‍പ്പത്തിയഞ്ചുകാരിക്ക് ഒരുമാസം കഴിഞ്ഞിട്ടും രോഗം ഭേദമായില്ല. സമ്പർക്കത്തിലൂടെയാണ് പ്രാക്കുളം സ്വദേശിനിക്ക് രോഗം പിടിപെട്ടത്. കഴിഞ്ഞമാസം 30നാണ് ഇവരെ കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിലാക്കിയത്.
വിദേശത്തു നിന്നെത്തിയ ബന്ധുവില്‍ നിന്നാണ് ഇവർക്ക് കോവിഡ് പിടിച്ചത്. അന്നുമുതല്‍ ഇതുവരെ ആറ് പരിശോധനകള്‍ നടത്തി. എല്ലാം പോസിറ്റീവ് ഫലം തന്നെ. എന്നാല്‍ ഇവര്‍ക്ക് രോഗലക്ഷണങ്ങളൊന്നും ഇതുവരെ ഇല്ല. മറ്റ് ആരോഗ്യ പ്രശ്നങ്ങളുമില്ല. പക്ഷേ 48 മണിക്കൂറിലെ രണ്ട് പരിശോധനകളില്‍ ഫലം നെഗറ്റീവ് ആയാല്‍ മാത്രമേ ഡിസ്ചാര്‍ജ് ചെയ്യാനാകൂ.
പരിശോധനകളില്‍ ഇതുവരെ നൈഗറ്റീവ് ആകാത്തതിനാല്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തുടരുകയാണ്. ആര്‍ടി പിസിആര്‍ പരിശോധനയില്‍ ഇപ്പോഴും പോസിറ്റീവ് കാണിക്കുന്നത് ഒരു പക്ഷേ വൈറസിന്‍റെ ന്യൂക്ലിക് ആസിഡ് ഷെഡിങ് പ്രതിഭാസമാകാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ഈ സമയത്ത് ഇവരില്‍ നിന്നും മറ്റുളളവരിലേക്ക് രോഗം പടരാനുള്ള സാധ്യത ഇല്ലെന്നും വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്.ഇവർ ഉൾപ്പെടെ മൂന്നുപേരാണ് ഇപ്പോൾ ചികിത്സയിൽ ഉള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ