പാലക്കാട്: കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന രണ്ടുപേർ ക്വാറന്റീൻ ലംഘിച്ച് മുങ്ങി. കോഴിക്കോട് ഫറോക്ക് സ്വദേശി ബേബി (48), തമിഴ്‌നാട് സ്വദേശി രാധാപ്രഭു (74) എന്നിവരാണ് മുങ്ങിയത്. പ്രവാസികളെയും ഇതര സംസ്ഥാനങ്ങളിൽനിന്നെത്തുന്നവരെയും ക്വാറന്റീനിലാക്കുന്നതിനാരംഭിച്ച മണ്ണാർക്കാട് കോടതിപ്പടിയിലെ കെയർ സെന്ററിൽ നിന്നാണ് ഇവർ മുങ്ങിയത്.
രാധാപ്രഭുവിനെ ബുധനാഴ്ച രാത്രി പതിനൊന്നുമണിയോടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയതിനേത്തുടർന്ന് നാട്ടുകാർ തടഞ്ഞ് ആരോഗ്യവകുപ്പധികൃതർക്ക് കൈമാറിയിരുന്നു, എന്നാൽ വ്യാഴാഴ്ച പുലർച്ചെയോടെ ഇയാളെ വീണ്ടും കാണാതായി.
പാലക്കാട് ജില്ലയിൽ ഇന്നലെ മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ചെന്നൈയിൽ നിന്നെത്തിയ കടമ്പഴിപ്പുറം സ്വദേശി, മാങ്ങ ബിസിനസ് ചെയ്യുന്ന കൊല്ലങ്കോട് ചുള്ളിയാർ സ്വദേശി, ദമാമിൽ നിന്ന് എറണാകുളത്തെത്തിയ പാലക്കാട് സ്വദേശി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. കടമ്പഴിപ്പുറം സ്വദേശി മെയ് ആറിന് ചെന്നൈയിൽ നിന്ന് വാളയാർ അതിർത്തിയിലൂടെയാണ് ജില്ലയിലെത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ