കേരളം

സാമ്പത്തികശേഷിയില്ലാത്ത പ്രവാസികൾക്ക് സൗജന്യ ടിക്കറ്റ് നൽകുമെന്ന് കേന്ദ്രസർക്കാർ

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: കോവിഡ് പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങുന്ന സാമ്പത്തിക ശേഷിയില്ലാത്ത എല്ലാ പ്രവാസികള്‍ക്കും സൗജന്യ ടിക്കറ്റ് നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍. അതിനായി ഇന്ത്യന്‍ എംബസികളിലുള്ള ക്ഷേമനിധി വിനിയോഗിക്കുന്നതില്‍ ഒരു എതിര്‍പ്പുമില്ലെന്ന് കേരള  ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

ഗൾഫിലെ ഇന്ത്യൻ എംബസികളിലുള്ള ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് (സാമൂഹിക ക്ഷേമനിധി) ടിക്കറ്റെടുക്കാൻ നിവൃത്തിയില്ലാത്തവർക്ക് വേണ്ടി ഉപയോഗിക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജിയിൽ വാദം കേൾക്കവെയാണ് തിങ്കളാഴ്ച കോടതിയിൽ കേന്ദ്രസർക്കാറിന് വേണ്ടി ഹാജരായ അസിസ്റ്റൻറ് സോളിസിറ്റർ  ജനറൽ വിജയകുമാർ പാവപ്പെട്ട പ്രവാസികൾക്ക് വേണ്ടി ക്ഷേമനിധി ഉപയോഗിക്കാമെന്ന സമ്മതം അറിയിച്ചത്.

മേയ് 15നാണ് ഈ ആവശ്യമുന്നയിച്ച് കേരള ഹൈകോടതിയിൽ ഹർജി നൽകിയത്. ഫണ്ട് വിനിയോഗിക്കാൻ കേന്ദ്രസർക്കാറിനും എംബസികൾക്കും കോൺസുലേറ്റുകൾക്കും നിർദേശം നൽകണമെന്നായിരുന്നു ആവശ്യം. ഹർജി ഫയലിൽ സ്വീകരിച്ച ജസ്റ്റിസ് അനു ശിവരാമന്റെ സിംഗിൾ ബഞ്ച് 18ന് ആദ്യ വാദം കേൾക്കുകയും നിലപാട് വ്യക്തമാക്കാൻ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.

തുടർന്നാണ് തിങ്കളാഴ്ചയിലെ രണ്ടാം സിറ്റിങ്ങിൽ കേന്ദ്ര സർക്കാറിനുവേണ്ടി അസിസ്റ്റൻറ് സോളിസിറ്റർ ജനറൽ ഹാജരായതും നിലപാട് വ്യക്തമിക്കിയതും. സ്വന്തമായി വിമാനടിക്കറ്റ് എടുക്കാൻ സാമ്പത്തികമായി കഴിവില്ലാത്ത എല്ലാ പ്രവാസി ഇന്ത്യക്കാരും എംബസിയുടെയോ കോൺസുലേറ്റിന്റെയോ ക്ഷേമനിധിയുടെ സഹായത്തോടെ ടിക്കറ്റ് എടുത്ത് മടങ്ങിവരുന്നതിൽ കേന്ദ്രത്തിന് യാതൊരുവിധ എതിർപ്പുമില്ലെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. 

2009ൽ അന്നത്തെ പ്രവാസികാര്യ മന്ത്രി വയലാർ രവിയുടെ മുൻകൈയിൽ തുടങ്ങിയ ഫണ്ടിൽനിന്ന് ഇൗയാവശ്യത്തിന് പണം  വിനിയോഗിക്കാൻ കേന്ദ്രസർക്കാറിന്റെ പ്രത്യേക അനുമതി വേണമെന്ന നിലപാടിലായിരുന്നു ഗൾഫിലെ ഇന്ത്യൻ സ്ഥാനപതിമാർ. കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയ  പശ്ചാത്തലത്തിൽ ടിക്കറ്റെടുക്കാനുള്ള സാമ്പത്തികശേഷി ഇല്ല എന്നു ബോധിപ്പിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ കുറിപ്പിനോടൊപ്പം ടിക്കറ്റിന് അപേക്ഷയും പാസ്പോർട്ട് കോപ്പിയും വിസ (ഫൈനൽ എക്സിറ്റ്, എക്സിറ്റ് / റീ-എൻട്രി) കോപ്പിയും അതത് രാജ്യത്തെ തൊഴിൽ/താമസ ഐ.ഡി കോപ്പിയും മൊബൈൽ  നമ്പറും സഹിതം പ്രവാസികൾക്ക് അതത് എംബസി/കോൺസുലേറ്റുകളിൽ അപേക്ഷ സമർപ്പിക്കാം. 

മലയാളികൾക്ക് മാത്രമല്ല, വിദേശങ്ങളിലെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള പ്രവാസികൾക്ക് കേന്ദ്രസർക്കാർ നിലപാട് പ്രയോജനകരമാകും. ഇൗ ഫണ്ട് ഇങ്ങനെ വിനിയോഗിക്കാൻ സർക്കാറിനും എംബസികൾക്കും കോടതി നിർദേശം നൽകണമെന്ന് തന്നെയാണ് ഹർജിയിലെയും ആവശ്യം. സർക്കാർ സമ്മതം അറിയിച്ചിരിക്കെ ഇനി കടമ്പകളില്ല. വ്യാഴാഴ്ച കേസ് വീണ്ടും കോടതി പരിഗണിക്കും.  

വടകര പാലോളിത്താഴയിൽ ജിഷ, തിരുവനന്തപുരം മടവൂർ പുലിയൂർക്കോണത്ത് ഷീബ മൻസിലിൽ ഷീബ, കോഴിക്കോട് ഒഞ്ചിയം പുലിക്കോട്ട് കുനിയിൽ വീട്ടിൽ മനീഷ, മനുഷ്യാവകാശ പ്രവർത്തകൻ ജോയ് കൈതാരത്ത് എന്നിവരാണ് ഹർജിക്കാർ. റിയാദിലെ ‘ഇടം’ സാംസ്കാരികവേദി, ദുബൈയിലെ ‘ഗ്രാമം’, ദോഹയിലെ ‘കരുണ’ എന്നീ  സംഘടനകളുടെകൂടി ശ്രമഫലമായാണ് കേസ് കോടതിയിലെത്തിയത്. അഡ്വ. പി ചന്ദ്രശേഖരൻ, അഡ്വ. ജോൺ കെ ജോർജ്, അഡ്വ. ആർ മുരളീധരൻ എന്നിവരാണ്  ഹർജിക്കാർക്കുവേണ്ടി ഹാജരായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ