ന്യൂഡൽഹി: എസ്എൻസി ലാവലിൻ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസ് പരിഗണിക്കുന്നത് മാറ്റിവെക്കണം എന്ന് ആവശ്യം വീണ്ടും കോടതിക്ക് മുൻപിൽ സിബിഐ ഉന്നയിച്ചിട്ടുണ്ട്. രണ്ടാഴ്ചത്തേക്ക് മാറ്റിവെക്കണമെന്നാണ് സിബിഐയുടെ ആവശ്യം.
ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. ഇത് രണ്ടാംതവണയാണ് കേസ് മാറ്റണമെന്ന് സിബിഐ ആവശ്യപ്പെടുന്നത്. കോടതിയിൽ ചില രേഖകൾ നൽകാൻ സമയം വേണമെന്ന കാരണം ചൂണ്ടിയാണ് കേസ് പരിഗണിക്കുന്നത് നീട്ടിവെക്കണം എന്ന സിബിഐയുടെ ആവശ്യം.
സിബിഐയുടെ ആവശ്യം അംഗീകരിച്ച് കേസ് മാറ്റിവെക്കാനാണ് സാധ്യത. രണ്ട് കോടതികൾ ഒരേ തീരുമാനം എടുത്തകേസിൽ ഹർജിയുമായി വരുമ്പോൾ ശക്തമായ വാദങ്ങൾ സിബിഐക്ക് ഉണ്ടാകണമെന്ന് കേസ് പരിഗണിച്ച ആദ്യദിവസം തന്നെ ജസ്റ്റിസ് യു യു ലളിത് ചൂണ്ടിക്കാണിച്ചിരുന്നു. സിബിഐയുടെ വാദങ്ങൾ ഒരു കുറിപ്പായി സമർപ്പിക്കാനും കോടതി നിർദ്ദേശിക്കുകയുണ്ടായി. ഇതനുസരിച്ചുള്ള കുറിപ്പ് നൽകിയെങ്കിലും അതിനൊപ്പം രേഖകൾ നൽകിയിട്ടില്ല. രേഖകൾ സമർപ്പിക്കാൻ സമയം വേണമെന്നാണ് സിബിഐ വ്യക്തമാക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ