കൽപ്പറ്റ: മദ്യപിച്ച് കാറോടിച്ച് അപകമുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥനെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിലേൽപ്പിച്ചു. കൽപ്പറ്റ കേണിച്ചിറ സ്റ്റേഷനിലെ മുൻ എസ്ഐയും ഇപ്പോൾ തിരുവമ്പാടി സ്റ്റേഷനിലെ ഇൻസ്‌പെക്ടറുമായ ഷാജു ജോസഫിനെയാണ് നാട്ടുകാർ തടഞ്ഞ് വച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.
ഷാജു ഓടിച്ച വാഹനമിടിച്ച് ബൈക്ക് യാത്രികയായ യുവതിക്ക് പരിക്കേറ്റു. സംഭവ സ്ഥലത്ത് നിന്ന് ഓട്ടോറിക്ഷയിൽ എസ്ഐ രക്ഷപ്പെടാൻ ശ്രമിച്ചതോടെ നാട്ടുകാർ തടഞ്ഞുവെച്ചു. തുടർന്ന് കേണിച്ചിറ പൊലീസ് എത്തി ഇദ്ദേഹത്തെ സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. വൈദ്യ പരിശോധനക്ക് ശേഷം ഷാജുവിൻറെ പേരിൽ പൊലീസ് കേസെടുത്തു.
എസ്ഐ ഓടിച്ച കാർ ഇടിച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു സുൽത്താൻ ബത്തേരി തോട്ടുമ്മൽ ഇർഷാദിന്റെ ഭാര്യ റഹിയാനത്തിനാണ് പരിക്കേറ്റത്. അപകടം ഉണ്ടായ ഉടനെ കാറിൽ നിന്ന് പുറത്തിറങ്ങിയ ഷാജുവിനെ മദ്യ ലഹരിയിൽ കാലുറയ്ക്കാത്ത നിലയിലാണ് കണ്ടതെന്ന് നാട്ടുകാർ പറയുന്നു.
ബത്തേരി ഭാഗത്ത് നിന്ന് കാറിൽ വരികയായിരുന്നു ഷാജു. അപകടത്തിൽ പരിക്കേറ്റ് ആദ്യം കേണിച്ചിറ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ റഹിയാനത്തിനെ പിന്നീട് ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ