കോഴിക്കോട്: സ്വർണക്കടത്ത് കേസിൽ പിണറായി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കെ മുരളീധരൻ എംപി. കോവിഡിന്‍റെ മറവിൽ സ്വർണക്കടത്തും കരിഞ്ചന്തയുമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് മുരളീധരൻ പറഞ്ഞു. സ്റ്റണ്ടും സെക്‌സുമുള്ള സിനിമയായി പിണറായി സർക്കാർ മാറിയെന്നും മന്ത്രി പുത്രനെതിരായ ആരോപണം അന്വേഷിക്കണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു
എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെടി ജലീല്‍ സ്വയം രാജിവെച്ചില്ലെങ്കില്‍ മുഖ്യമന്ത്രി പുറത്താക്കണണം. സ്വര്‍ണക്കടത്ത് കേസില്‍ ഇഡി ചോദ്യം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ മന്ത്രിയാണ് ജലീല്‍. ജലീലിനെ ഇഡി ചോദ്യം ചെയ്തത് കാലാവസ്ഥാ മാറ്റത്തെക്കുറിച്ചോ കാലം തെറ്റിപ്പെയ്ത മഴയെപ്പറ്റിയോ ആയിരുന്നില്ല. യുഡിഎഫ് കാലത്താണ് ഇത്തരമൊരു ചോദ്യം ചെയ്യൽ നടന്നതെങ്കിൽ എന്തൊക്കെ കുഴപ്പങ്ങൾ ഉണ്ടാകുമായിരുന്നെന്നും മുരളീധരന്‍ ചോദിച്ചു.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗത്തിനില്ലാത്ത എന്ത് പരിഗണനയാണ് ജലീലിനുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ലൈഫ് മിഷനില്‍ മന്ത്രിപുത്രന് കമ്മീഷന്‍ കിട്ടിയെന്ന വാര്‍ത്ത വരുന്നു. സ്വപ്‍നയ്ക്ക് മന്ത്രിമാരുമായും മന്ത്രി പുത്രൻമാരുമായും ലിങ്കുണ്ടെന്ന് വ്യക്തമാവുകയാണെന്നും അദ്ദേഹം ആരോപിച്ചു.കള്ളക്കടത്ത് കേസിൽ മന്ത്രി പ്രതിസ്ഥാനത്താവുമ്പോൾ പ്രതിപക്ഷത്തിന് തെരുവില്‍ സമരം ചെയ്യാതിരിക്കാനാകില്ല. സമരം ചെയ്താല്‍ ചത്തു പോവുമെന്ന് പറഞ്ഞ മന്ത്രിക്ക് തന്നെ കോവിഡ് വന്നു. അതൊന്നും പ്രതിപക്ഷം സമരം ചെയ്തതു കൊണ്ടല്ലെന്നും മുരളീധരന്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ