തിരുവനന്തപുരം : യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ഇടതു എംഎല്‍എമാര്‍ പ്രതികളായ നിയമസഭയിലെ കയ്യാങ്കളിക്കേസില്‍ സര്‍ക്കാരിന് തിരിച്ചടി. കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ അപേക്ഷ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി. കേസ് തുടരുമെന്നും, പൊതുമുതൽ നശിപ്പിക്കപ്പെട്ട കേസ് എഴുതി തള്ളാനാകില്ലെന്നും കോടതി വ്യക്തമാക്കി.
മന്ത്രിമാരായ ഇ പി ജയരാജന്‍, കെ ടി ജലീല്‍ എന്നിവരുള്‍പ്പെടെ ആറുപേരാണ് കേസിലെ പ്രതികള്‍. കയ്യാങ്കളിയിലും സംഘർഷത്തിലും സഭയില്‍ ഒട്ടേറെ നാശനഷ്ടമുണ്ടായി എന്ന് കോടതി അഭിപ്രായപ്പെട്ടു. ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാനാവില്ലെന്നും, അതിനാല്‍ കേസ് പിന്‍വലിക്കുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ ഈ വാദം കോടതി തള്ളുകയായിരുന്നു. കേസ് അടുത്ത മാസം 15 ന് കോടതി വീണ്ടും പരിഗണിക്കും.
2015 മാര്‍ച്ച് 13 ന് അന്നത്തെ ധനമന്ത്രിയായിരുന്ന കെ എം മാണി ബജറ്റ് അവതരിപ്പിക്കുമ്പോള്‍ സ്പീക്കറുടെ ചേംബറില്‍ കയറി കസേര അടക്കം മറിച്ചിട്ടു നടത്തിയ പ്രതിഷേധത്തില്‍ രണ്ടര ലക്ഷം രൂപ നഷ്ടമുണ്ടായെന്നാണ് കേസ്. നിയമസഭാ സെക്രട്ടറിയുടെ പരാതിയില്‍ അന്നത്തെ ആറു എംഎല്‍എ മാര്‍ക്കെതിരെ പൊതുമുതല്‍ നശീകരണ നിയമ പ്രകാരം ജാമ്യമില്ലാ വകുപ്പു ചുമത്തി കന്റോണ്‍മെന്റ് പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.
ഇ പി ജയരാജന്‍,കെ ടി ജലീല്‍ കെ അജിത്,കെ കുഞ്ഞുമുഹമ്മദ്,സി കെ സദാശിവന്‍,വി ശിവന്‍കുട്ടി എന്നിവരാണ് കേസിലെ പ്രതികള്‍. ഇതിനിടെ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വി ശിവന്‍കുട്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. ഇതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചെന്നു ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ ഇതിനെതിരെ തടസ ഹര്‍ജി നല്‍കി. സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റേയും വാദം പൂര്‍ത്തിയായതിനെതുടര്‍ന്നാണ് കേസില്‍ വിധി പ്രസ്താവിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ