കൊച്ചി: പന്തളം രാജ കുടുംബത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. പന്തളം സ്വദേശി സന്തോഷ് കരുണാകരൻ, ഏരൂർ സ്വദേശി ഗോപകുമാർ എന്നിവരാണ് പിടിയിലായത്.
കേസിൽ ഹൈക്കോടതിയുടെ നിർദേശപ്രകാരം കീഴടങ്ങാൻ എത്തിയപ്പോളാണ് ഇരുവരെയും കൊച്ചിയിൽ വച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്.
പന്തളം കൊട്ടാരത്തിന് അവകാശപ്പെട്ട രണ്ടായിരം ഏക്കർ ഭൂമി കൃഷിക്കായി നൽകാമെന്ന് പറഞ്ഞ് കുവൈത്തിൽ വ്യവസായിയായ ഒഡിഷ സ്വദേശിയിൽ നിന്നു ആറ് കോടി രൂപയാണ് ഇരുവരും തട്ടിയെടുത്തത്. പന്തളം രാജകുടുംബാംഗം എന്ന് വിശ്വസിപ്പിച്ച് കടവന്ത്രയിലെ ഒഎസ് ബിസിനസ് സൊലൂഷൻസ് എന്ന സ്ഥാപനത്തിൽ നിന്ന് കോടികൾ വിലവരുന്ന സോഫ്റ്റ് വെയർ സോഴ്‌സ് കോഡ് വെറും 15,000 രൂപ അഡ്വാൻസ് നൽകി തട്ടിയെടുത്തെന്നും കേസുണ്ട്.
ഇവർക്കെതിരേ കുവൈത്തിലും സമാനമായ പരാതികളുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ