കൊല്ലം; ലഗേജിന് ടിക്കറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടതിന് വനിതാ കണ്ടക്ടറെ ആക്രമിച്ചതായി പരാതി. കല്ലമ്പലം പിപി കൊട്ടേജിൽ വി. റോഷ്‌നി(45)ക്കാണ് പരുക്കേറ്റത്. സംഭവത്തിൽ യാത്രക്കാരനായ രാജസ്ഥാൻ സ്വദേശി ഓംപ്രകാശി(30)നെ പൊലീസ് അറസ്റ്റു ചെയ്തു.
തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ്പാസഞ്ചർ ബസിൽ ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവമുണ്ടായത്. ആറ്റിങ്ങലിൽനിന്ന് കയറിയ യാത്രക്കാരൻ പിന്നിൽ ലഗേജ് വെച്ച് മുന്നിൽ ഇരിക്കുകയായിരുന്നു. ബസ് കൊട്ടിയത്ത് എത്തിയപ്പോൾ ലഗേജ് ശ്രദ്ധയിൽപ്പെട്ട കണ്ടക്ടർ ഉടമസ്ഥനെ തിരക്കിയിയെങ്കിലും മറുപടി കിട്ടിയില്ല. ചിന്നക്കടയിലെത്തി ഇയാൾ ലഗേജുമായി ഇറങ്ങാൻ നോക്കുമ്പോൾ ടിക്കറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ബഹളംവെച്ച ഓംപ്രകാശ് കണ്ടക്ടറെ ആക്രമിക്കുകയായിരുന്നു.
കണ്ടക്ടർ തൊഴിയേറ്റ് നിലത്തുവീണശേഷവും അക്രമം തുടർന്നു. പരുക്കേറ്റ കണ്ടക്ടറെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിലെ മറ്റ് യാത്രക്കാർ ഓംപ്രകാശിനെ പിടിച്ചുവെച്ച് പൊലീസിന് കൈമാറി. സംഭവത്തിൽ കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ