കൊച്ചി; കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സ്വകാര്യ മെഡിക്കൽ കോളജുകളിൽ കൂടി കോവിഡ് ചികിത്സ ആരംഭിക്കാൻ ആരോഗ്യ സർവകലാശാലയുടെ തീരുമാനം. ആരോഗ്യ സർവകലാശാലയുടെ കീഴിലുള്ള 20 സ്വകാര്യ മെഡിക്കൽ കോളജുകളിലാവും കോവിഡ് ചികിത്സയ്ക്ക് സൗകര്യങ്ങൾ ഒരുക്കുക.
എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളും കൊവിഡ് ചികിത്സക്കായി ഉപയോഗിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഇതിനായുള്ള കര്‍മ്മ പരിപാടികള്‍ തയ്യാറാക്കുന്നതിനായി സ്വകാര്യ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാരുടെയും മാനേജ്മെന്‍റ് പ്രതിനിധികളുടെയും അടിയന്തര യോഗം ഇന്ന് ചേരും.
കൊവിഡ് ചികിത്സയ്ക്ക് വേണ്ടി പുതിയ ഡോക്ടര്‍മാരെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരെയും സജ്ജമാക്കുന്നതിന് വേണ്ടി ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള അവസാന വര്‍ഷ പരീക്ഷകള്‍ മെയ് മാസം തന്നെ നടത്തുമെന്നും മറ്റ് പരീക്ഷകള്‍ ജൂണ്‍ മാസത്തിൽ നടത്തുമെന്നും രജിസ്ട്രാർ അറിയിച്ചു. തിയറി ക്ലാസുകള്‍ ഓണ്‍ലൈനായി തുടരും. വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റലില്‍ നിന്നോ വീടുകളില്‍ നിന്നോ ഓൺലൈനായി ക്ലാസുകളിൽ പങ്കെടുക്കാം. അത്യാവശ്യം പ്രാക്ടിക്കല്‍ / ക്ലിനിക്കല്‍ ക്ലാസുകള്‍ ചെറിയ ഗ്രൂപ്പുകളിലായി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തണമെന്നും രജിസ്ട്രാർ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ