കൊച്ചി: സ്ത്രീ ശരീരത്തില്‍ അനുമതി കൂടാതെയുള്ള ഏതുതരം കയ്യേറ്റവും ലൈംഗിക പീഡനമാണെന്ന് ഹൈക്കോടതി. പീഡനക്കേസ് പ്രതിയായ പിറവം സ്വദേശി നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് എ എ സിയാദ് റഹ്മാന്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് നിര്‍ണായക നിര്‍വചനം നടത്തിയിരിക്കുന്നത്.
കേസില്‍ പ്രതിക്ക് പോക്‌സോ ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകളില്‍ ആജീവനാന്ത തടവിന് വിധിച്ചത് ഹൈക്കോടതി ജീവപര്യന്തമാക്കി കുറച്ചിട്ടുണ്ട്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ല എന്ന വാദം പ്രോസിക്യൂഷന് തെളിയിക്കാന്‍ സാധിക്കാതെ വന്നതോടെയാണിത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ തുടര്‍ച്ചയായുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങള്‍ പരാമര്‍ശിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ വിധിപ്രസ്താവം.
ലൈംഗികബന്ധം ഉണ്ടായിട്ടില്ലെന്നും അതിനാല്‍ പീഡനമായി കണക്കാക്കരുതെന്നുമായിരുന്നു പ്രതി കോടതിയില്‍ വാദിച്ചത്. ഇതു തള്ളിയ കോടതി, പ്രതിയുടെ സ്വകാര്യ അവയവം ഉപയോഗിച്ചു പെണ്‍കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചതിനെ പീഡനമായിത്തന്നെ കാണാന്‍ സാധിക്കുമെന്ന് വ്യക്തമാക്കി. പ്രതി സമ്മതിച്ച പ്രവൃത്തി ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 375ാം വകുപ്പ് പ്രകാരം ശിക്ഷ നല്‍കേണ്ടതാണെന്നും കോടതി പറഞ്ഞു.
2015ല്‍ പീഡനത്തിന് ഇരയായ പതിനൊന്നുകാരി വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിപ്പോള്‍ ഡോക്ടറുടെ ചോദ്യത്തിന് മറുപടിയായാണ് അയല്‍വാസിയുടെ അതിക്രമം വെളിപ്പെടുത്തിയത്. തുടര്‍ന്നാണേ് കേസിന് ആസ്പദമായ സംഭവം പുറത്തറിഞ്ഞത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ