കേരളം

'ശബരിമലയില്‍ എന്താണ് പ്രശ്‌നം ? ; പൂജ നടക്കുന്നില്ലേ, ആരാധന നടക്കുന്നില്ലേ, ആചാരങ്ങള്‍ അനുഷ്ഠിക്കുന്നില്ലേ ?'

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ശബരിമലയില്‍ സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം നല്‍കണമെന്ന വാദം തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സത്യവാങ്മൂലം മാറ്റണമെന്ന ചര്‍ച്ചയ്ക്ക് പ്രസക്തിയില്ല. സത്യവാങ്മൂലത്തിന്റെ പേരിലാണ് പ്രശ്‌നമുണ്ടായതെന്ന വാദം നിരര്‍ത്ഥകമാണ്. ശബരിമലയുടെ പേരില്‍ യുഡിഎഫ് ആളുകളെ പറ്റിക്കുകയാണെന്ന് കാനം പറഞ്ഞു. 

യുഡിഎഫ് ഇപ്പോള്‍ പറയുന്ന കാര്യങ്ങളൊന്നും നടക്കാന്‍ പോകുന്നില്ല. ഇല്ലാത്ത പ്രശ്‌നങ്ങളുടെ പേരിലാണ് ഇപ്പോള്‍ ശബരിമലയില്‍ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. സുപ്രീം കോടതിയുടെ സജീവ പരിഗണനയിലിരിക്കുന്നതാണ് ശബരിമല വിഷയം. ഞങ്ങള്‍ എന്തായാലും അതിന്റെ പിന്നാലെയൊന്നും പോകാന്‍ പോകുന്നില്ലെന്ന് കാനം പറഞ്ഞു. 

ശബരിമല സമരമാണ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സജീവ വിഷയമായത് എങ്കില്‍ സമരം ചെയ്ത, ബി.ജെ.പിക്കാര്‍ അല്ലേ ജയിക്കേണ്ടത്. അവര്‍ ജയിച്ചില്ലല്ലോ. ശബരമലയില്‍ ഇപ്പോള്‍ എന്താണ് പ്രശ്‌നമെന്ന് രമേശ് ചെന്നിത്തല പറയട്ടെ. അവിടെ പൂജ നടക്കുന്നില്ലേ, ആരാധന നടക്കുന്നില്ലേ, ആചാരങ്ങള്‍ അനുഷ്ഠിക്കുന്നില്ലേ. പിന്നെ എന്താണ് പ്രശ്‌നം' കാനം ചോദിച്ചു. 

ദേവസ്വം ബോര്‍ഡ് നല്‍കിയ സത്യവാങ്മൂലം, പിന്നീട് ദേവസ്വം ബോര്‍ഡിന്റെ ഭരണം മാറിയെങ്കിലും സത്യവാങ്മൂലം മാറിയിട്ടില്ല. പ്രയാര്‍ ഗോപാലകൃഷ്ണനോ മറ്റോ ആണ് അന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. അദ്ദേഹം അന്ന് എന്ത് സത്യവാങ്മൂലം കൊടുത്തോ, അതേ സത്യവാങ്മൂലമാണ് ഇന്നും നിലനില്‍ക്കുന്നതെന്നും കാനം പറഞ്ഞു

നിര്‍ണായക ചര്‍ച്ചകള്‍ക്കായി സിപിഐ നേതൃയോഗങ്ങള്‍ ഇന്ന് തുടങ്ങും. രാവിലെ പത്തരയ്ക്ക് എം.എന്‍ സ്മാരകത്തില്‍ സംസ്ഥാന നിര്‍വാഹകസമിതി യോഗം ചേരും. നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐ കൂടുതല്‍ സീറ്റ് ആവശ്യപ്പെടില്ലെന്ന് കാനം വ്യക്തമാക്കി. തുടര്‍ച്ചയായി മല്‍സരിച്ചവര്‍ക്ക് സീറ്റില്ലെന്ന നിബന്ധനയില്‍ ഇളവ് നല്‍കണമോയെന്ന് സംസ്ഥാന കൗണ്‍സില്‍ യോഗം തീരുമാനിക്കുമെന്നും കാനം പറഞ്ഞു. 

പി എസ് സി റാങ്ക് ഹോള്‍ഡര്‍മാരുടെ സെക്രട്ടേറിയറ്റ് സമരത്തിന് പിന്നില്‍ രാഷ്ട്രീയം സംശയിക്കണം. ജോലി ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും നല്‍കാനാവില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

കേരളത്തിന്റെ അഭിമാനം; ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ അരങ്ങേറി സജന സജീവന്‍

'പ്രണയക്കെണിയുടെ പേര് പറഞ്ഞ് വര്‍ഗീയതയുടെ വിഷം ചീറ്റാന്‍ അനുവദിക്കരുത്'; ബിഷപ്പ് ജോസഫ് പാംപ്ലാനി

ജലസംഭരണം ശരാശരിയിലും താഴെ; കേരളമടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടുത്ത ജലദൗര്‍ലഭ്യം

ഗാരി കേസ്റ്റന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍