കേരളം

'മഹാഭാരതത്തെ മാര്‍ക്‌സിസ്റ്റ് വീക്ഷണകോണില്‍ അവതരിപ്പിച്ച മഹാനാണ് ഇളയിടം!'; കുറിപ്പുമായി കെ സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: മാര്‍ക്‌സിസ്റ്റ് സഹയാത്രികനും അധ്യാപകനുമായ സുനില്‍ പി ഇളയിടത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. 1998ല്‍ സംസ്‌കൃതസര്‍വകലാശാലയില്‍ മലയാളം ലക്ചറര്‍ തസ്തികയിലേക്ക് നടന്ന അഭിമുഖ പരീക്ഷയില്‍ കൃത്രിമം കാട്ടിയാണ് ഇളയിടത്തിന് നിയമനംനല്‍കിയതെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നതായി സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
പിഎച്ച്ഡി, എംഫില്‍, നെറ്റ്, ജെആര്‍എഫ് ഉള്‍പ്പെടെ ഉന്നതബിരുദങ്ങളുള്ള മറ്റു പലരെയും പിന്തള്ളി എം.എ മാത്രമുള്ള സുനില്‍ പി ഇളയിടത്തിന് നിയമനം നല്‍കിയത് ദേശാഭിമാനി പത്രത്തിലെ ജീവനക്കാരനാണ് എന്ന 'അധികയോഗ്യത 'യുടെ അടിസ്ഥാനത്തിലായിരുന്നു.
ഇളയിടത്തിന്റെ മഹാഭാരതം സാംസ്‌കാരിക ചരിത്രം എന്ന പുസ്തകം കോപ്പിയടിയാണെന്നും കേള്‍ക്കുന്നു. 'മഹാന്‍മാരെ അടുത്തറിഞ്ഞാല്‍ മനസിലുള്ള വിഗ്രഹം വീണുപോകുമെന്ന് ' പറയുന്നത് എത്ര സത്യമാണെന്ന് ഇപ്പോള്‍ ഇളയിടം മാഷിന്റെ മൂത്ത ആരാധകര്‍ പോലും പറയുന്നുവെന്നും കുറിപ്പില്‍ പറയുന്നു

കുറിപ്പിന്റെ പൂര്‍ണരൂപം

വീണുടയുന്ന നവോത്ഥാന വിഗ്രഹം
........ ............
പിണറായി വിജയനു ശേഷം കേരളത്തിലെ നവോത്ഥാനനായകനാര് എന്ന് പിഎസ്‌സി പരീക്ഷയില്‍ ചോദിച്ചാല്‍ നസീമും ശിവരഞ്ജിത്തും പോലും കോപ്പിയടിക്കാതെ ഉത്തരമെഴുതും,
കാലടി സര്‍വകലാശാലയിലെ സുനില്‍ പി ഇളയിടം മാഷാണതെന്ന്. 
കേരളത്തില്‍ നവോത്ഥാനം കൊണ്ടുവരാന്‍ ഏറ്റവും മികച്ച അവസരം ശബരിമല സ്ത്രീപ്രവേശനമാണെന്ന് തെക്കുമുതല്‍ വടക്കുവരെ സിപിഎമ്മിനായി പാടിനടന്നയാളാണ് ഇളയിടം.
ബിജെപിയും സംഘപരിവാറുമാണ് കേരളനവോത്ഥാനത്തിന് തടസം നില്‍ക്കുന്നതെന്നായിരുന്നു ഇളയിടം പ്രഭാഷണങ്ങളുടെ ചുരുക്കം.
സംഘപരിവാറിന്റെ 'അസഹിഷ്ണുതയ്ക്കും വര്‍ഗീയതയ്ക്കുമെതിരെ ' അദ്ദേഹം കത്തിക്കയറുകയായിരുന്നു
കേരളത്തിന്റെ നീതിബോധത്തിന്റെയും ഫാസിസ്റ്റ് വിരുദ്ധപോരാട്ടത്തിന്റെയും മുന്നണിപ്പോരാളികളാണ് കനകദുര്‍ഗയും ബിന്ദുവും എന്നായിരുന്നു ഇളയിടത്തിന്റെ വീക്ഷണം.
പാര്‍ട്ടിയിലെ ബുദ്ധിജീവിയായതുകൊണ്ട് വിശ്വാസികളെ തല്ലാന്‍ അദ്ദേഹം നേരിട്ടിറങ്ങിയില്ല, ആഹ്വാനം ചെയ്തതതേയുളളൂ.
ഹിന്ദുത്വത്തെ നേരിടല്‍ 'റെട്ടറിക്ക് തലത്തില്‍ ' നിന്നും സാമൂഹ്യശാസ്ത്രപരമായ സ്ഥിരീകരണത്തിന്റെ തലത്തിലേക്ക് എത്തേണ്ടതുണ്ടെന്ന സുനില്‍മാഷിന്റെ നിരീക്ഷണത്തെ കയ്യടികളോടെയാണ് സഖാക്കള്‍ സ്വീകരിച്ചത്.
ലെഷെക് കൊളകോവ്‌സ്‌കിയെയും ഇ.പി തോംസണെയുമൊക്കെ ഇടയ്ക്കിടെ ഉദ്ധരിക്കുന്നത് ശ്രോതാക്കളെ പുളകിതരാക്കി.
മഹാഭാരതത്തെ മാര്‍ക്‌സിസ്റ്റ് വീക്ഷണകോണില്‍ അവതരിപ്പിച്ച മഹാനാണ് ഇളയിടം !
ഗുരുദര്‍ശനങ്ങളെക്കുറിച്ച് അഗാധജ്ഞാനമാണത്രെ അദ്ദേഹത്തിന്.
പക്ഷേ സുനില്‍ പി ഇളയിടമെന്ന കപടവിഗ്രഹത്തിന്റെ യഥാര്‍ഥ മുഖം ഇപ്പോള്‍ വെളിച്ചത്തായി.
പിന്‍വാതില്‍ നിയമനങ്ങളിലെ മുന്‍ഗാമിയാണ് സുനില്‍ പി ഇളയിടമെന്ന അഭിനവബുദ്ധിജീവിയെന്ന വിവരം പുറത്തായിരിക്കുന്നു.
1998ല്‍ സംസ്‌കൃതസര്‍വകലാശാലയില്‍ മലയാളം ലക്ചറര്‍ തസ്തികയിലേക്ക് നടന്ന അഭിമുഖ പരീക്ഷയില്‍ കൃത്രിമം കാട്ടിയാണ് ഇളയിടത്തിന് നിയമനംനല്‍കിയതെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
പിഎച്ച്ഡി, എംഫില്‍, നെറ്റ്, ജെആര്‍എഫ് ഉള്‍പ്പെടെ ഉന്നതബിരുദങ്ങളുള്ള മറ്റു പലരെയും പിന്തള്ളി എം.എ മാത്രമുള്ള സുനില്‍ പി ഇളയിടത്തിന് നിയമനം നല്‍കിയത് ദേശാഭിമാനി പത്രത്തിലെ ജീവനക്കാരനാണ് എന്ന 'അധികയോഗ്യത 'യുടെ അടിസ്ഥാനത്തിലായിരുന്നു.
ഇളയിടത്തിന്റെ മഹാഭാരതം സാംസ്‌കാരിക ചരിത്രം എന്ന പുസ്തകം കോപ്പിയടിയാണെന്നും കേള്‍ക്കുന്നു.
 'മഹാന്‍മാരെ അടുത്തറിഞ്ഞാല്‍ മനസിലുള്ള വിഗ്രഹം വീണുപോകുമെന്ന് ' പറയുന്നത് എത്ര സത്യമാണെന്ന് ഇപ്പോള്‍ ഇളയിടം മാഷിന്റെ മൂത്ത ആരാധകര്‍ പോലും പറയുന്നു. ഹിപ്പോക്രിസിയുടെ കാര്യത്തില്‍ ഇളയിടം മൂത്തേടമായി മാറിയിരിക്കുന്നു എന്ന് ചുരുക്കം. 
സുനില്‍ പി ഇളയിടത്തിനോട് ഒന്നേ പറയാനുള്ളൂ, 'അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായി വരേണം' എന്നത് താങ്കളുടെ സുഖവും അതുവഴി പാര്‍ട്ടിയുടെ സുഖവും എന്നല്ല ഗുരു ഉദ്ദേശിച്ചതെന്നെങ്കിലും അങ്ങ് മനസിലാക്കണം..
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'

'വോട്ട് എല്ലാ വര്‍ഷവും ചെയ്യാറുണ്ട്, ഇപ്പോള്‍ ഓണ്‍ലൈനായിട്ടൊക്കെ ചെയ്യാമല്ലോ'; ജ്യോതികയ്ക്ക് ട്രോള്‍

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍