തിരുവനന്തപുരം : സിനിമാ തിയേറ്ററുകൾ തുറക്കാൻ സർക്കാർ അനുവാദം നൽകിയെങ്കിലും, സംസ്ഥാനത്ത് ഇന്ന് തിയറ്ററുകൾ തുറക്കില്ല. ഭാവി പരിപാടികൾ തീരുമാനിക്കാൻ തിയറ്ററുടമകളുടെ സംഘടനയായ ഫിയോക് ഇന്ന് രാവിലെ പതിനൊന്നിന് കൊച്ചിയിൽ യോഗം ചേരും. പുതിയ റിലീസുകൽ സംബന്ധിച്ച അവ്യക്തതയും സർക്കാരിൽ നിന്നും സഹായപ്രഖ്യാപനം വരാത്തതും തിയേറ്ററുകൾ തുറക്കുന്നത് അനിശ്ചിതത്വത്തിലാക്കുന്നു.
ഫിയോക് യോഗത്തിന് പിന്നാലെ, ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ, സിനി എക്സിബിറ്റേവ്സ് അസോസിയേഷൻ എന്നിവരുമായും ചർച്ച നടത്തും. നേരത്തെ റിലീസ് ചെയ്ത സിനിമകളുടെ വിഹിതം കുടിശികയായതിനെ ചൊല്ലി തിയറ്ററുടമകളുമായി നിർമാതാക്കൾക്കും വിതരണക്കാർക്കുമുള്ള പ്രശ്നം പരിഹരിക്കാൻ നാളെ ഫിലിം ചേംബറിന്റെ നേതൃത്വത്തിൽ സിനിമ സംഘടനകളും യോഗം ചേരും.
പ്രവർത്തന സമയം രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പതുവരെയാക്കി നിജപ്പെടുത്തിയാണ് തിയറ്ററുകൾ പ്രവർത്തിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയത്. മൾട്ടിപ്ളെക്സുകളിൽ ആൾക്കൂട്ടം ഒഴിവാക്കാൻ ഓരോ ഹാളിലും വ്യത്യസ്ത സമയങ്ങളിൽ പ്രദർശനം നടത്തണം. സീറ്റുകളുടെ 50 ശതമാനം പേരെയേ പ്രവേശിപ്പിക്കാവൂ തുടങ്ങിയവയാണ് നിബന്ധനകൾ.
പത്ത് മാസം അടഞ്ഞു കിടന്ന തിയറ്ററുകളിലെ വൈദ്യുതി മെയിന്റനൻസ് ചാർജടക്കം വരുത്തിയ സാമ്പത്തിക പ്രതിസന്ധി മറികടക്കാനും വിനോദ നികുതി പിൻവലിക്കാനും തിയറ്റർ ഉടമകൾ നൽകിയ നിവേദനത്തിലും സർക്കാർ തീരുമാനമായിട്ടില്ല. ഇക്കാര്യങ്ങളെല്ലാം ചർച്ച ചെയ്യുന്നതിനാണ് ഫിലിം ചേംബറിന്റെ സാന്നിധ്യത്തിൽ നാളെ വിവിധ സംഘടനകൾ യോഗം ചേരുന്നത്. ഫലത്തിൽ തിയറ്റർ തുറക്കുന്നത് വൈകാനാണ് സാധ്യത. കോവിഡ് കാലത്തിന് മുൻപ് ചിത്രീകരിച്ചതടക്കം എൺപത്തിയെട്ട് സിനിമകളാണ് തിയറ്ററിൽ എത്തേണ്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ