തൃശൂർ: നൂറ്റമ്പതിൽപരം ആളുകളിൽ നിന്ന് ഒരു കോടിയിലേറെ രൂപ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. കൊട്ടാരക്കര സ്വദേശി അരുൺ ചന്ദ്രൻ പിള്ളയെ (34) ആണു പിടിയിലായത്. വ്യോമസേനയിൽ ജോലി വാഗ്ദാനം ചെയ്താണ് ‘എയർ ഫോഴ്സ് അരുൺ’ എന്ന പേരിൽ ഇയാൾ ആളുകളെ വലയിലാക്കിയത്. ഇയാളുടെ സഹായി കൊടകര സ്വദേശിനി അനിതയെയും അറസ്റ്റ് ചെയ്തു.
തമിഴ്നാട് താംബരത്തെ എയർ ഫോഴ്സ് സ്റ്റേഷനിൽ അരുൺ കുറച്ചുകാലം താൽക്കാലിക ജോലി ചെയ്തിരുന്നു. ഈ സമയത്ത് ലഭിച്ച തിരിച്ചറിയൽ കാർഡിന്റെ മറവിലായിരുന്നു തട്ടിപ്പുകൾ. സംസ്ഥാനത്തിനകത്തും പുറത്തും വ്യോമസേനയിൽ ജോലി വാങ്ങിതരാമെന്ന് പറഞ്ഞാണ് ഇയാൾ പണം വാങ്ങിയിരുന്നത്. ഇതിനുപുറമേ വ്യോമസേനയുടെ ഉടമസ്ഥതയിലുള്ള വാഹനം ലേലത്തിൽ വാങ്ങിതരാമെന്ന് പറഞ്ഞും തട്ടിപ്പ് നടത്തി. കർണാടകയിലെ ഹൊസൂരിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് അരുണിനെ അറസ്റ്റ് ചെയ്തത്.
കളമശേരിയിലും സമീപ പ്രദേശങ്ങളിലും വീടു വാടകയ്ക്കെടുത്തായിരുന്നു റിക്രൂട്മെന്റ് ഇടപാടുകൾ നടത്തിയിരുന്നത്. കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം സ്വദേശികളാണു അരുണിന്റെ തട്ടിപ്പിന് ഇരകളായത്. ഇവരിൽ നിന്ന് നേടിയ പണം ഉപയോഗിച്ച് ഹൊസൂരിൽ കുടുംബസമേതം ആഡംബര ജീവിതം നയിക്കുകയായിരുന്നു ഇയാൾ. കാറുകളും മൊബൈൽ ഫോണുകളും ഇതുവഴി ഇയാൾ വാങ്ങി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ