മൂന്നാർ: ഇന്ന് സർവീസിൽ നിന്ന് വിരമിക്കുന്ന കോളജ് അധ്യാപകന് തടവ് ശിക്ഷ വിധിച്ച് ദേവികുളം കോടതി. ഒരു വർഷം കഠിനതടവും 5000 രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. ക്ലാസ് മുറിയിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന വിദ്യാർഥിനികളുടെ പരാതിയിലാണ് വിധി.
മൂന്നാർ ഗവ ആർട്സ് കോളജ് അധ്യാപകനായിരുന്ന ആനന്ദ് വിശ്വനാഥിനെതിരെ 4 വിദ്യാർഥിനികളാണ് പരാതി നൽകിയത്. 2014ലാണ് കേസിന് ആസ്പദമായ സംഭവം. 2014 ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 5 വരെ നടന്ന എം എ ഇക്കണോമിക്സ് രണ്ടാം സെമസ്റ്റർ പരീക്ഷയ്ക്കിടെ തങ്ങളെ ക്ലാസ് മുറിയിൽ ഈ അധ്യാപകൻ പീഡിപ്പിക്കാൻ ശ്രമിച്ചതായണ് പെൺകുട്ടികളുടെ പരാതിയിൽ പറയുന്നത്. സെപ്റ്റംബർ 16നാണ് പെൺകുട്ടികൾ പരാതി നൽകിയത്.
എന്നാൽ പരീക്ഷയുടെ അവസാന ദിനമായ സെപ്റ്റംബർ 5ന് ഈ 4 വിദ്യാർഥിനികൾ കോപ്പിയടിച്ചതായി ചൂണ്ടിക്കാട്ടി ആനന്ദ് വിശ്വനാഥ് യൂണിവേഴ്സിറ്റിക്ക് റിപ്പോർട്ട് നൽകിയി. ഈ റിപ്പോർട്ട് സംബന്ധിച്ച് അന്വേഷിക്കാൻ സിൻഡിക്കറ്റ് നിയോഗിച്ച കമ്മിഷൻ ഇതിൽ 2 പെൺകുട്ടികൾക്കും പ്രിൻസിപ്പലിനും ഇൻവിജിലേറ്റർക്കും എതിരെ നടപടിക്ക് ശുപാർശ ചെയ്തു. മറ്റ് 2 പെൺകുട്ടികളെ കുറ്റവിമുക്തരാക്കുകയും ചെയ്തു.
പിന്നാലെ സെപ്റ്റംബർ 16ന് പെൺകുട്ടികൾ ഈ അധ്യാപകനെതിരെ വിദ്യാഭ്യാസ വകുപ്പിനും വനിതാ കമ്മിഷനും പരാതി നൽകി. വനിതാ കമ്മിഷന്റെ നിർദേശപ്രകാരം കേസെടുത്ത് അന്വേഷിച്ച പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിലെ 4 കേസുകളിൽ 2 എണ്ണം ആനന്ദ് കുറ്റക്കാരനല്ലെന്നു കണ്ടെത്തി കോടതി തള്ളി. മറ്റ് 2 കേസുകളിൽ കഴമ്പുള്ളതായി കണ്ടെത്തി ശിക്ഷിക്കുകയുമായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ