കേരളം

സ്വത്തും സൗകര്യങ്ങളും ലക്ഷ്യമിട്ട് വിവാഹം; എല്ലാ മാസവും ചെലവിനായി 8000 രൂപ; ഉത്ര വധക്കേസിൽ രണ്ടാം കുറ്റപത്രം

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ഉത്ര വധക്കേസിൽ ഭർത്താവ് സൂരജിനെയും ബന്ധുക്കളെയും പ്രതികളാക്കി രണ്ടാം കുറ്റപത്രം സമർപ്പിച്ചു. പുനലൂർ കോടതിയിലാണ് കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച്  ഇരുനൂറോളം പേജുകളുള്ള കുറ്റപത്രം നൽകിയത്. ഗാർഹിക പീഡനം, വിശ്വാസ വഞ്ചന, തെളിവ് നശിപ്പിക്കൽ വകുപ്പുകളാണ് ചുമത്തിയത്. ഡിവൈഎസ്പി എ അശോകനാണ് കുറ്റപത്രം സമർപ്പിച്ചത്. 

2020 മേയ് ആറിന് രാത്രിയിലാണ് ഉത്ര പാമ്പ് കടിയേറ്റ് കൊല്ലപ്പെടുന്നത്. മൂർഖൻ പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപാതക കേസിൽ ഭർത്താവ് സൂരജിനെ പ്രതിയാക്കി കുറ്റപത്രം നേരത്തേ നൽകിയിരുന്നു. കേസിന്റെ വിചാരണ അന്തിമഘട്ടത്തിലാണ്. രണ്ടാം കുറ്റപത്രത്തിൽ സൂരജിന്റെ പിതാവ് അടൂർ പറക്കോട് ശ്രീസൂര്യയിൽ സുരേന്ദ്രൻ, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരാണ് പ്രതികൾ. 

സ്വത്തും സൗകര്യങ്ങളും ലക്ഷ്യമിട്ടാണ് 20% മനോദൗർബല്യമുള്ള ഉത്രയെ സൂരജ് വിവാഹം കഴിച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നു. വിവാഹത്തിന് മുൻപ് തന്നെ ഉത്രയുടെ അവസ്ഥ മാതാപിതാക്കൾ സൂരജിനെയും ബന്ധുക്കളെയും ധരിപ്പിച്ചു. സമ്മർദത്തെ തുടർന്ന് മൂന്നര ഏക്കർ വസ്തുവും 100 പവൻ സ്വർണവും കാറും 10 ലക്ഷം രൂപയും സ്ത്രീധനമായി നൽകാനും തയാറായി. എന്നാൽ പിന്നീട‌ും പണത്തിനായുള്ള സമ്മർദം തുടർന്നു. 8000 രൂപ പ്രതിമാസം വീട്ടു ചെലവിനായി വാങ്ങി. കൂടുതൽ ആവശ്യങ്ങൾക്കായി പണം ചോദിച്ചു കൊണ്ടേയിരുന്നു. 

ചെറിയൊരു ശമ്പളത്തിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആളായിരുന്നു സൂരജ്. ഉത്രയോട് വളരെ മോശമായാണ് സൂരജും വീട്ടുകാരും പെരുമാറിയത്. സൂരജ് പലപ്പോഴും ഉപദ്രവിച്ചു. പണം ലഭിക്കാൻ പല തവണ ഭാര്യയെ അവരുടെ വീട്ടിൽ കൊണ്ടു ചെന്നാക്കി. വീട്ടുകാർ ഉത്രയെ മാനസികമായി പീഡിപ്പിച്ചു. ഉത്രയുടെ സ്വർണവും പണവും സൂരജും വീട്ടുകാരും സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചു. കൊലപാതകത്തിന് ശേഷം സ്വർണം ഒളിപ്പിച്ചതായും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു. രേഖകളും ക്രൈംബ്രാഞ്ച് ഹാജരാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം; മന്ത്രിയുമായി സംഘടനകളുടെ ചര്‍ച്ച നാളെ

സിപിഎം ലോക്കല്‍ സെക്രട്ടറിയെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം മൂലം; 2000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു

എസ്ബിഐയില്‍ തൊഴിലവസരം, 12,000 പേരെ നിയമിക്കും; 85 ശതമാനവും എന്‍ജിനീയറിങ് ബിരുദധാരികള്‍

ലയങ്ങളില്‍ സുരക്ഷിതമായി ഉറങ്ങാനുള്ള സാഹചര്യം ഉറപ്പാക്കും; തോട്ടം മേഖലയില്‍ മാര്‍ഗനിര്‍ദ്ദേശങ്ങളിറക്കി തൊഴില്‍ വകുപ്പ്

കണ്ടാല്‍ ബിസിനസുകാരന്‍!; 110 ദിവസത്തിനിടെ 200 വിമാനയാത്രകള്‍; ഒടുവില്‍ കുടുങ്ങി