തിരുവനന്തപുരം: കേരളത്തിൽ കാണപ്പെടുന്ന മണത്തക്കാളി കരൾ അർബുദ ചികിത്സയ്ക്ക് ഫലപ്രദമെന്ന് പഠനം. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയിലെ (ആർജിസിബി) ശാസ്ത്രസംഘത്തിന്റെ ഈ ഗവേഷണ ഫലത്തിന് അമേരിക്കയുടെ എഫ്ഡിഎയിൽ നിന്ന് ഓർഫൻ ഡ്രഗ് അംഗീകാരം ലഭിച്ചു. മണത്തക്കാളിയുടെ ഇലകളിൽ നിന്ന് വേർതിരിച്ചെടുത്ത ഉട്രോസൈഡ്-ബി എന്ന സംയുക്തമാണ് കരൾ അർബുദത്തിനെതിരെ മരുന്നാണെന്ന് കണ്ടെത്തിയത്.
ഇത് കരൾ രോഗ ചികിത്സയിൽ വഴിത്തിരിവ്
കരളിനെ അനിയന്ത്രിതമായ കോശ വളർച്ചയിൽ നിന്ന് സംരക്ഷിക്കാനുള്ള ഗുണങ്ങൾ മണത്തക്കാളിയുടെ ഇലകളിൽ ഉണ്ടെന്നാണ് സീനിയർ സയന്റിസ്റ്റ് ഡോ. റൂബി ജോൺ ആന്റോ, വിദ്യാർഥിനി ഡോ. ലക്ഷ്മി ആർ.നാഥ് എന്നിവരുടെ കണ്ടെത്തൽ. ഇത് കരൾ രോഗ ചികിത്സയിൽ വഴിത്തിരിവാകുമെന്ന് ആർജിസിബി ഡയറക്ടർ ഡോ. ചന്ദ്രഭാസ് നാരായണ പറഞ്ഞു.
നിലവിലെ മരുന്നിനേക്കാൾ ഫലപ്രദം
നിലവിൽ കരൾ അർബുദത്തിന് എഫ്ഡിഐ അംഗീകരമുള്ള ഒരു മരുന്ന് മാത്രമാണുള്ളത്. എന്നാൽ ഇതിനേക്കാൾ ഫലപ്രദമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നതെന്ന് റൂബി ജോൺ പറഞ്ഞു. ഇവക്ക് കരളിലെ കൊഴുപ്പ് മൂലമുണ്ടാകുന്ന രോഗം, നോൺ ആൽക്കഹോളിക് സ്റ്റിറോ ഹെപ്പറ്റൈറ്റിസ്, ഭക്ഷ്യവിഷബാധമൂലമുണ്ടാകുന്ന കരൾ അർബുദം എന്നിവക്കെതിരെ പ്രവർത്തിക്കാനുള്ള ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ