തിരുവനന്തപുരം: യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യയുടെ കാമുകൻ അറസ്റ്റിൽ. നെടുമങ്ങാട് നഗരിക്കുന്ന് പഴവടി കുന്നുംപുറത്തുവീട്ടില്‍ വിഷ്ണു (30)വാണ് അറസ്റ്റിലായത്. രണ്ടുവര്‍ഷമായി ഒളിവിലായിരുന്ന ഇയാളെ വിളപ്പിൽശാല പൊലീസാണ് പിടികൂടിയത്.
വിളപ്പിൽശാല മുട്ടത്തറ പുത്തന്‍തെരുവ് മണക്കാട് ഉഷാഭവനില്‍ കെ ശിവപ്രസാദ് (35) ജീവനൊടുക്കിയ സംഭവത്തിലാണ് ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി വിഷ്ണുവിനെ പൊലീസ് അറസ്റ്റു ചെയ്തത്. 2019 സെപ്റ്റംബര്‍ എട്ടിനാണ് പുറ്റുമ്മേല്‍ക്കോണം ചാക്കിയോടുള്ള വീട്ടില്‍ ഡ്രൈവറായ ശിവപ്രസാദിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്.
തച്ചോട്ടുകാവിലെ ഗ്യാസ് ഏജന്‍സിയില്‍ ജീവനക്കാരിയായിരുന്ന ശിവപ്രസാദിന്റെ ഭാര്യ അഖില, അവിടത്തെ ജീവനക്കാരന്‍ വിഷ്ണുവുമായി അടുപ്പത്തിലായി. വിഷ്ണു ബന്ധുവാണെന്നാണ് അഖില ശിവപ്രസാദിനോട് പറഞ്ഞത്. ഇതേത്തുടർന്ന് വിഷ്ണുവിന് വീട്ടിൽ അമിത സ്വാതന്ത്ര്യം ലഭിച്ചിരുന്നു.
ഭാര്യയും വിഷ്ണുവും തമ്മിലുള്ള അശ്ലീല വീഡിയോ കാണാൻ ഇടയായതാണ് ശിവപ്രസാദിനെ ആത്മഹത്യക്കു പ്രേരിപ്പിച്ചതെന്ന് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. ശിവപ്രസാദ് തൂങ്ങിമരിച്ച മുറിയിലെ ചുമരില്‍, മരണത്തിന് ഉത്തരവാദി വിഷ്ണുവാണെന്ന് എഴുതിവെച്ചിരുന്നതായും പൊലീസ് പറഞ്ഞു.
അഖിലയും രണ്ടു പെണ്‍കുട്ടികളും വിഷ്ണുവിനൊപ്പം ഇപ്പോള്‍ ശ്രീകാര്യത്താണ് താമസിക്കുന്നത്. പാലക്കാടുള്ള അലൂമിനിയം കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു കേസില്‍ രണ്ടാംപ്രതിയായ വിഷ്ണു. കഴിഞ്ഞ ദിവസം ശ്രീകാര്യത്തുള്ള വീട്ടിലെത്തിയതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. അഖിലയെ പിടികൂടിയിട്ടില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ