തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ പ്ലസ് വൺ സീറ്റ് വര്‍ധിപ്പിച്ച് ഉത്തരവിറങ്ങി. നിലവിൽ സീറ്റുകൾ കുറവുള്ള ഇടങ്ങളിൽ 10 ശതമാനം ആയി ഉയർത്തി. നിലവില്‍ 20 ശതമാനം സീറ്റ് വര്‍ധനവ് ഏര്‍പ്പെടുത്തിയ ഏഴ് ജില്ലകളില്‍ സീറ്റിന്‍റെ ആവശ്യകത അനുസരിച്ച് സര്‍ക്കാര്‍ സ്കൂളുകളില്‍ 10 ശതമാനം സീറ്റും വര്‍ധിപ്പിച്ചു.
ഈ ജില്ലകളില്‍ അടിസ്ഥാന സൗകര്യമുള്ളതും സീറ്റ് വര്‍ദ്ധനവിന് അപേക്ഷ സമര്‍പ്പിക്കുന്നതുമായ എയ്ഡഡ് സ്കൂളുകള്‍ക്കും അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്കും 10 ശതമാനം സീറ്റ് വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ അടിസ്ഥാന സൗകര്യമുള്ള അപേക്ഷിക്കുന്ന എയ്ഡഡ് സ്കൂളുകള്‍ക്കും അണ്‍ എയിഡഡ് സ്കൂളുകള്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി മാര്‍ജ്ജിനല്‍ വര്‍ധനവിന്‍റെ 20 ശതമാനം സീറ്റ് കൂട്ടിയിട്ടുണ്ട്.
സർക്കാർ സ്കൂളിൽ താൽക്കാലിക ബാച്ച്
സീറ്റ് കൂട്ടിയിട്ടും പ്രശ്‍നം തീർന്നില്ലെങ്കിൽ സർക്കാർ സ്കൂളിൽ താൽക്കാലിക ബാച്ച് അനുവദിക്കാനും ഉത്തരവായി. പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കാൻ കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. എല്ലാവർക്കും സീറ്റ് ഉറപ്പാണെന്നും നവംബർ 1,2,3 തിയതികളിൽ പ്രവേശനം നടക്കുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
പ്രവേശനം തിങ്കളാഴ്ച മുതൽ
പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിലുള്ള പ്രവേശനം തിങ്കളാഴ്ച മുതൽ ആരംഭിക്കും. കോമ്പിനേഷൻ ട്രാൻസ്ഫറിനുള്ള അപേക്ഷകൾ നവംബർ 5,6 തീയതികളിലായി സ്വീകരിച്ച് ട്രാൻസ്ഫർ അലോട്ട്മെന്റ് നവംബർ 9ന് പ്രസിദ്ധീകരിക്കും. ട്രാൻസ്ഫർ അഡ്മിഷൻ നവംബർ 9,10 തീയതികളിൽ പൂർത്തീകരിക്കും.
ആവശ്യമുള്ള പക്ഷം താൽക്കാലിക ബാച്ചുകൾ അനുവദിച്ച് രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് നവംബർ 17 ന് വിജ്ഞാപനം ചെയ്ത് അപേക്ഷകൾ നവംബർ 19 വരെ സ്വീകരിക്കുന്നതാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ